ഇരട്ടവോട്ട്; ചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ: പരിഹസിച്ച് കടകംപള്ളി സുരേന്ദ്രന്‍

ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവപറമ്പിലെ പോക്കറ്റിക്കാരന്റെ രീതിയാണ് ചെന്നിത്തലയുടേത്. പോക്കറ്റടിച്ച് മുന്നില്‍ കാണുന്ന ആളെ പോക്കറ്റടിക്കാരന്‍ എന്ന് വിളിച്ച് ഓടുന്ന രീതിയാണ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആക്ഷേപമെന്ന് കടകംപള്ളി പറഞ്ഞു.

കോണ്‍ഗ്രസുകാർ തന്നെയാണ് ഇരട്ടവോട്ടിന്റെ ആളുകള്‍. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. ഇരട്ടവോട്ട് പ്രശ്‌നം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ് ലാലിനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കടകംപള്ളിയുടെ വിമര്‍ശനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മക്ക് ചെന്നിത്തലയിലും ഹരിപ്പാടുമാണ് വോട്ടുള്ളത്. അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നുമാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ പ്രതിപക്ഷ നേതാവിന്റെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാല്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉള്‍പ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി.

ഈ വിലാസത്തിലേക്ക് വോട്ട് മാറ്റിയപ്പോള്‍, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്യണമെന്ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ മാതാവിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇക്കാരണത്താലാണ് ദേവകിയമ്മയുടെ പേര് രണ്ടിടത്തും കണ്ടെത്തിയിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയില്‍ ഇന്നലെ ഹെെക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.