വെള്ളാപ്പള്ളി കോളേജ് അടിച്ച് തകര്‍ത്ത കേസ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കോടതിയില്‍ കീഴടങ്ങി

വെള്ളാപ്പള്ളി കോളേജ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്ലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.

2016-ലാണ് കേസിനാസ്പദമായ സംഭവം. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അന്ന് കോളേജില്‍ നടന്ന സമരത്തില്‍ കോളേജ് അടിച്ചു തകര്‍ത്ത കേസിലെ ഒന്നാം പ്രതിയാണ് ജയ്ക് സി തോമസ്. അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്. കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്‌ഐയുടെ അന്നത്തെ സമരം.

അതേസമയം, പുതുപ്പള്ളിയില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി 24 നെത്തും. രണ്ടുഘട്ടമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെയ്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങുന്നത് ആദ്യം 24 നും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 31 ന് ശേഷവും
24ന് അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

മന്ത്രിമാര്‍ അവസാനഘട്ട പ്രചാരണത്തിനുമാത്രമെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മത സാമുദായിക സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. ജി സുകുമാരന്‍ നായര്‍, ഓര്‍ത്തോഡോക്സ്സഭാധ്യക്ഷന്‍, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരെയാണ് ജെയ്ക് സി തോമസ് കണ്ടത്.