ഭഗവാന് കാണിക്കയായി ക്ഷേത്രത്തിൽ സമർപ്പിച്ചത് 101 കുപ്പി വിദേശമദ്യം; ഏറ്റെടുത്ത മദ്യം ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും

കൊല്ലത്തെ ക്ഷേത്രത്തിൽ ഭഗവാന് കാണിക്കയായി 101 കുപ്പി വിദേശ മദ്യം സമർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്.കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലായിരുന്നു ഈ ചടങ്ങ്.

ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് മലനട ക്ഷേത്രം. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് തികത്തും വ്യത്യസ്തമായ ആചാരനുഷ്ഠാനങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ.

ആഗ്രഹിച്ച കാര്യം നടക്കാൻ മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ഫലപ്രദമാണെന്നാണ് വിശ്വാസം. ഇതിൻ്റെ ഭാഗമായാണ് ഞായറാഴ്ച ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമർപ്പിച്ചത്. നരവധി ആളുകളാണ് ഈ ചടങ്ങ് കാണാനായി എത്തിച്ചേർന്നത്.

ഏതായാലും കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്ന സംഭവമാണെങ്കിലും, നിയമവശങ്ങൾ ചോദ്യം ചെയ്യാതെ കാണിക്ക ക്ഷേത്രം സ്വീകരിച്ചു കഴിഞ്ഞു.ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.