മലയാറ്റൂരിലെ പാറമടകൾ അനധികൃതം; സ്ഫോടനം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ എൻ.ഐ.എ അന്വേഷണം നടത്തണമെന്ന് സി.ആർ നീലകണ്ഠൻ

മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഉണ്ടായ സ്ഫോടനം സംബന്ധിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വെയ്ക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സി.ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കില് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.
പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനംവകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനംവകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നതെന്നും സി.ആർ നീലകണ്ഠൻ ആരോപിച്ചു. പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയ രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ടെന്നും സി.ആർ നീലകണ്ഠൻ  പറഞ്ഞു. രേഖകളുടെ പകർപ്പും അദ്ദേഹം കുറിപ്പിനൊപ്പം പങ്കു വച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3.15-നാണ് ഇല്ലിത്തോട്ടിലെ പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്ഫോടനം നടന്നത്. കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണന്‍, കര്‍ണാടക സ്വദേശി നാഗഡി എന്നിവരാണ് മരിച്ചത്. 12 ദിവസം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്നും മലയാറ്റൂരിലെത്തുന്നത്. നാഗഡിയുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂർണരൂപം:
മലയാറ്റൂർ ഇല്ലിത്തോട് പാറമടയിൽ ഇന്ന് രാവിലെ മൂന്നു മണിക്ക് ഉണ്ടായ സ്ഫോടനം സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ എൻ ഐ എ അന്വേഷണം നടത്തണം: പരിസ്ഥിതി സംരക്ഷണ സമിതി
പാറമട പ്രവർത്തനത്തിന് സർക്കാർ നിശ്ചയിച്ച സമയത്തിനപ്പുറം രാത്രി കാലങ്ങളിൽ പാറ പൊട്ടിക്കൽ നടന്നു എന്നതിനുള്ള തെളിവാണ് ഈ സ്ഫോടനം. സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കാൻ അനുമതിയില്ലാത്ത പാറമടയിൽ ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ എത്തി എന്ന് അന്വേഷിക്കണം.
അസമയത്ത് അനുമതിയില്ലാത്ത പാറമടയിൽ സ്ഫോടനം നടന്നതും അതിൽ രണ്ട് അതിഥി ത്തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം സംബന്ധിച്ച് എൻ ഐ എ അന്വേഷിക്കണം. തീവ്രവാദഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം.
ഈ പാറമടകൾ പ്രവർത്തിക്കുന്നത് വനഭൂമിയിലാണ് എന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇല്ലിത്തോട് കൂട്ടുകൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധികൃതമായി പാറ പൊട്ടിക്കുന്നത്.
ഇത് സംബന്ധിച്ച് ഈ ലേഖകൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നൽകിയ പരാതിയിൽ വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ പാറമടകൾ അനധികൃതമാണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച രേഖകൾ വിവരാവകാശം വഴി ലഭ്യമായിട്ടുണ്ട്.
സി.ആർ. നീലകണ്ഠൻ
No photo description available.