'ബിജെപിയെ പരോക്ഷമായി പിന്തുണക്കുന്നു, കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം'; കെ മുരളീധരൻ

ബിജെപിയുടെ ബി ടീമാണ് കേരളത്തിൽ സിപിഎമ്മെന്ന് കെ മുരളീധരൻ. ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ തന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നു. കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാനും സിപിഎം തയ്യാറായില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നത്. ബിജെപിയെ പരോക്ഷമായി പിന്തുണക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. തെലങ്കാനയിൽ ഇടതുപക്ഷവുമായുള്ള സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും കെ മുരളീധരൻ പറഞ്ഞു. തെലങ്കാനയിലെ കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ കൂടിയാണ് കെ മുരളീധരൻ.

കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന എച്ച്ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. ജെഡിഎസ് എൻഡിഎ സഖ്യത്തിന് പിണറായി വിജയൻ പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയിരുന്നു.

അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എച്ച്ഡി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെയുണ്ടെന്നും കേരള സംസ്ഥാന ഘടകം എൻഡിഎയിൽ ചേരുന്നതിന് സമ്മതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.