കോതമംഗലം പളളിയിൽ കോടതി വിധി നടപ്പാക്കാൻ ഓർത്തഡോക്‌സ് നീക്കം; പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞം നടത്തി യാക്കോബായ വിഭാഗം

കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ  കോടതി ഉത്തരവ് നടപ്പാക്കാൻ നീക്കം. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം രാവിലെ പത്തുമണിയോടെ പളളിയിലെത്തും. വിശ്വാസികൾക്ക് സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം യാക്കോബായ വിഭാഗം പള്ളിക്കുള്ളിൽ പ്രാർത്ഥനായജ്ഞം നടത്തുകയാണ്.

കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ 1934- ലെ ഭരണഘടന നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാനും വിശ്വാസികൾക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്നും നിർദേശമുണ്ട്. ആലുവ എഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞുറോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നേരത്തേ മൂന്നുതവണ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും വിശ്വാസികൾ തടഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മില്‍ സംഘർഷവും ഉണ്ടായി. കോടതി വിധി നടപ്പാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ഇന്നലെ രാത്രി മുതൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയിൽ എത്തിയിട്ടുണ്ട്. പള്ളി വിട്ടു നൽകാൻ തയ്യാറല്ലെന്ന നിലപാടിലാണ് വിശ്വാസികൾ.

വൈദികരുടെ നേതൃത്വത്തിൽ പളളിക്കുള്ളിൽ യാക്കോബായ പക്ഷം പ്രാർത്ഥന നടത്തുകയാണ്. യാക്കോബായ വിഭാഗത്തിന് വലിയ സ്വാധീനമുള്ളതാണ് കോതമംഗലം മാർത്തോമാ ചെറിയ പളളി. എൽദോസ് മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന പ്രത്യേകത കൂടി ഈ പള്ളിയ്ക്കുണ്ട്.