അഴിമതിക്കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവിൽ സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തൽ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞിട്ടും സിപിഎമ്മുമായുള്ള ബന്ധത്തിൻ്റെ പേരിൽ വിനോദ് കുമാറിന് കിട്ടിയത് സംരക്ഷണമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുത്ത വിജിലൻസ് ഡയറക്ടർ നാലു ദിവസം മുമ്പ് തന്നെ സസ്പെൻഷന് ശുപാർശ ചെയ്തിരുന്നു. നാലുമാസം മാത്രമാണ് വിനോദ് കുമാറിന് ഇനി സർവീസിൽ ബാക്കിയുള്ളത്. അന്വേഷണം തീരും വരെയാണ് സസ്പെൻഷൻ.