ശശി തരൂരിനെ വെട്ടി കോണ്‍ഗ്രസ് നേതൃത്വം; പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുപ്പിക്കില്ല

കോഴിക്കോട് നടക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കിയതായി സൂചന. 23ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലോ പ്രഭാഷകരുടെ കൂട്ടത്തിലോ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മുഖ്യ പ്രഭാഷകര്‍.

ശശി തരൂര്‍ ലീഗ് റാലിയില്‍ നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്നാണ് വിഡി സതീശനും കെ സുധാകരനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്ന നിലയില്‍ തരൂര്‍ പരിപാടിയില്‍ പങ്കെടുത്താലും പ്രസംഗത്തില്‍ അവസാന ഊഴമായിരിക്കും ചടങ്ങില്‍ ലഭിക്കുക.

അതേ സമയം കുടുംബവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരിപാടിയുള്ളതിനാല്‍ ശശി തരൂര്‍ പങ്കെടുക്കാനുള്ള സാധ്യതയും കുറവാണ്. എന്നാല്‍ തരൂരിനെ റാലിയില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ പാലസ്തീന്‍ വിഷയത്തില്‍ പ്രതിസന്ധിയിലാക്കിയത് ശശി തരൂരാണെന്ന് മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ ആ വാചകം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആ നിലപാടുകളെ തള്ളിക്കളഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രമേശ് ചെന്നിത്തല കോഴിക്കോട് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാര പ്രകടനമായി മാത്രമേ വിഷയത്തെ കാണുന്നുള്ളൂവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.