കണ്ണൂരിൽ വാക്‌സിനെടുക്കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കളക്ടർ

കണ്ണൂര്‍ ജില്ലയില്‍ ഇനി മുതല്‍ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍. വാക്‌സിനെടുക്കാന്‍ 28 മുതൽ കോവിഡ് ടെസ്റ്റ് വേണമെന്ന് ജില്ലാ കളക്ടർ ഫെയ്‌സ്ബുക്കിലൂടെ ആണ് അറിയിച്ചത്. ടെസ്റ്റ് സൗജന്യമായി നൽകും. രോഗബാധരായവർ വാക്‌സിൻ എടുത്താൽ അതിൻ്റെ പ്രയോജനം ലഭിക്കില്ല എന്നും കളക്ടർ പറയുന്നു. തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും കളക്ടർ അറിയിച്ചു.

കണ്ണൂര്‍ കളക്ടറുടെ പ്രസ്താവന:

വാക്‌സിനെടുക്കാന്‍ 28 മുതൽ കൊവിഡ് ടെസ്റ്റ്:

Test സൗജന്യമായി നൽകും. രോഗബാധരായവർ Vaccine എടുത്താൽ അതിൻ്റെ പ്രയോജനം ലഭിക്കില്ല.

തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കോവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി. കോവിഡ് പ്രതിരോധ നടപടികള്‍ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും കലാ കായിക രംഗത്തേയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് സാഹചര്യം തുടര്‍ന്ന്‌പോകുന്ന സ്ഥിതിയില്‍ കോവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നത്. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നത്. കോവിഡ് വാക്‌സിന്‍ എടുക്കാനും 72 മണിക്കൂറിനുളളിലുളള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജൂലൈ 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും.

തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍പെട്ടവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇവര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നൽകുന്ന വാക്‌സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്‌സിൻ എടുക്കേണ്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിൻ ഉറപ്പ് വരുത്തണം.
ഇതിനനുസരിച്ച് വാക്‌സിന്‍ വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പൊതു ഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്‌സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്‌സിനോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ ടെസറ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ കോവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കോവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

കോവിഡ് പോസിറ്റീവ് ആകുന്നവര്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റൈന്‍ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആര്‍ആര്‍ടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധമായി ഡിസിസികളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം.

രോഗവ്യാപനം തടഞ്ഞ് നിർത്തി ഓരോ തൊഴിൽ / ബിസിനസ്സ് വിഭാഗത്തിനേയും സ്പോർട്ട്സ്,കലാ സാംസ്കാരിക രംഗത്തേയും പടി പടിയായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വ കോവിഡ് മാനേജ്മെൻ്റ് പരിപാടിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ ലോക്കൽ ബോഡികളും A കാറ്റഗറിയിൽ ആകുക മാത്രമല്ല ഒരു പ്ലസ് കൂടി മുന്നോട്ടു പോയി കോവിഡിനൊപ്പം ആത്മവിശ്വാസത്തോടെ ജീവിക്കുന്ന A- പ്ലസ്സ് ആണ് ലക്ഷ്യമിടുന്നത്.