സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഉപദേശം വേണ്ട; വിഡി സതീശനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി

സംഘപരിവാര്‍ നിലപാട് മാത്രമേ വിജയിക്കൂവെന്നും അതിനെതിരെ പറഞ്ഞിട്ട് കാര്യമില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ഉപദേശം തല്‍ക്കാലം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കെതിരായ പല കാര്യങ്ങളും എങ്ങനെയും നടപ്പാക്കാന്‍ ഭരണാധികാരികള്‍ വാശിപിടിക്കാറുണ്ട്. അത്തരം നടപടികളെ ഫലപ്രദമായി ചെറുത്ത പാരമ്പര്യമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനുള്ളത്. അവിടെയെല്ലാം ജനങ്ങള്‍ വിജയിച്ചതാണ് ചരിത്രമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ തന്റെ പേരുകൂടി പരാമര്‍ശിച്ച പ്രതിപക്ഷ നേതാവിന് എന്തുപറ്റിയെന്ന് അദ്ദേഹത്തിന്റെ അണികള്‍തന്നെ ചിന്തിക്കുന്ന സ്ഥിതിയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന 12 പേരാണ് ഇപ്പോള്‍ ബിജെപിയിലുള്ളത്. സംസ്ഥാന അധ്യക്ഷന്മാരും എഐസിസി പ്രധാനികളുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇനിയും ആളുകള്‍ പോകാന്‍ തയ്യാറെടുക്കുന്നു. ന്യായീകരണമായി മറ്റാരുടെയെങ്കിലും പേര് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും പിണറായി പറഞ്ഞു.