പട്ടാള യൂണിഫോമിട്ട് തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലര്‍; വിവാദമായതോടെ പോസ്റ്റ് മുക്കി, പ്രോട്ടോകോള്‍ ലംഘനത്തിന് നടപടി ഉണ്ടാകും

ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് ബിജെപി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാപ്പനംകോട് ഡിവിഷന്‍ കൗണ്‍സിലറും, യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയുമായ ആശാ നാഥാണ് ചിത്രങ്ങള്‍ പങ്കുവെച്ച് വെട്ടിലായത്. സ്വാതന്ത്ര്യദിനത്തിലാണ് ആശാ നാഥ് ഫെയ്സ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ചിയറിന്‍കീഴ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ആശാ നാഥ്.

എന്നും അഭിമാനവും ആദരവും ആഗ്രഹവുമാണ് ഈ യൂണിഫോമിനോട്, പ്രത്യേകിച്ച് എന്റെ സ്വന്തം അനുജന്റെ ആകുമ്പോള്‍

എന്ന അടിക്കുറിപ്പോടെയാണ് കൗണ്‍സിലര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ഇത്തരത്തില്‍ സൈനികരുടെ യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് പ്രോട്ടോകള്‍ ലംഘനവും, നിയമവിരുദ്ധവുമാണെന്നാണ് ചട്ടം. ആശയുടെ സഹോദരനായ സൈനികന്റേതെന്ന് വ്യക്തതയോടെയാണ് പോസ്റ്റ് ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്. 2016ലും 2020ലും സൈനികരല്ലാത്തവര്‍ സൈനിക യൂണിഫോം ധരിക്കുന്നതിനെ വിലക്കി കൊണ്ട് കരസേന ഉത്തരവിറക്കിയിരുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സൈന്യത്തിന്റെ യൂണിഫോം ധരിച്ചത്.

ഇക്കാര്യം സംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാക്കി 2020ല്‍ കരസേന വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. സൈന്യത്തിന്റെ യൂണിഫോം മറ്റുള്ളവര്‍ ധരിക്കുന്നത് നിയമവിരുദ്ധമാണ്. ആശ ധരിച്ചിരിക്കുന്നത് സൈന്യത്തില്‍ തൊഴിലെടുക്കുന്ന സഹോദരന്റെ യൂണിഫോമാണെന്നാണ് വിവരം. അതേസമയം സംഭവം വാര്‍ത്തയായതിന് പിന്നാലെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.