'സംഘി ചാന്‍സലര്‍ വാപസ് ജാവോ'; ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രതിഷേധ ബാനറുകള്‍ ഉയര്‍ന്നു. എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ ക്യാമ്പസില്‍ മൂന്നിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ, ചാന്‍സലര്‍ ഗോ ബാക്ക് എന്നിങ്ങനെ മൂന്ന് പ്രതിഷേധ ബാനറുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചത്.

കറുത്ത തുണിയില്‍ വെളുത്ത അക്ഷരങ്ങളിലാണ് ബാനറുകള്‍. എസ്എഫ്‌ഐ സമാധാനപരമായി ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ഹസന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാന്‍സലര്‍ക്കെതിരെയാണ് തങ്ങളുടെ സമരം. കേരളത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ് ഗവര്‍ണറെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ക്യാമ്പസിലെത്തിയാല്‍ പ്രതിഷേധമുണ്ടാകും. എസ്എഫ്‌ഐ ഘടകങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമരമാണ് നടത്തുക. എസ്എഫ്‌ഐയുടെ സംസ്ഥാന കേന്ദ്ര നേതാക്കളാകെ അണിനിരന്നുള്ള പ്രതിഷേധത്തിനാണ് തീരുമാനമെന്നും ഹസന്‍ വ്യക്തമാക്കി. അതേസമയം പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഗവര്‍ണര്‍ 6.50ഓടെ സര്‍വകലാശാലയില്‍ എത്തും.

ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുക. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരും ആറ് സിഐമാരും ഉള്‍പ്പെടെ മുന്നൂറിലേറെ പൊലീസുകാരാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുക. ഇത് കൂടാതെ ഇസഡ് പ്ലസ് സംരക്ഷണമുള്ള ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ അഗ്‌നിശമന സേനയും മോട്ടോര്‍ വാഹന വകുപ്പും ഉണ്ടാകും.

ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. സെമിനാര്‍ ഉദ്ഘാടനമാണ് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി. മൂന്നുദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങും.