ലേലം വിളിയിൽ സ്റ്റാർ ആയി കെറെയിൽ വിരുദ്ധ വാഴക്കുല; കോട്ടയത്ത് വിൽപ്പന നടന്നത് അരലക്ഷം രൂപയ്ക്ക്

കോട്ടയത്ത് മികച്ച പ്രതികരണവുമായി കെ റെയിൽ വിരുദ്ധ സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധം. കോട്ടയം മാടപ്പള്ളിയിലാണ് ലേലം നടന്നത്.49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.കെ-റെയില്‍ വഴിയില്‍ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളു കൂടുകയായിരുന്നു.

ആയിരം രൂപയിലാണ് വാഴക്കുല ലേലം വിളിച്ച് തുടങ്ങിയത്.2000 വും 10000 വും കടന്ന് മുന്നേറുകയായിരുന്നു.രണ്ടുമണിക്കൂറിലേറെ ലേലം വിലി നീണ്ടു നിന്നു. ഒടുവിൽ 49100 രൂപയിലാണ് ലേലം ഉറപ്പിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ പോലും ലേലം വിളിക്കാന്‍ ആളെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കൊണ്ടായിരുന്നു മറ്റ് ചിലരുടെ ലേലം വിളി.ഇത് ആറാം തവണയാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ലേലം നടക്കുന്നത്.

പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കുന്നതിനായാണ് ലേലം. കെറെയില്‍ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരുന്നത് വരെ ഇങ്ങനെ പല വഴി പ്രതിഷേധം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് സമരക്കാർ പിരിഞ്ഞത്.