അനുവിന്റേത് കൊലപാതകം; തോട്ടിലേക്ക് തള്ളിയിട്ട് തല വെള്ളത്തില്‍ ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കി, സ്വര്‍ണം മോഷ്ടിച്ച് രക്ഷപ്പെട്ടു

കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ള പ്രതി. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം സ്വദേശിയാണ് കേസിലെ പ്രതി. നെച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം വഴിയില്‍ വച്ച് തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി സ്വര്‍ണ്ണം മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ സ്ഥിരം മോഷണ ശൈലിയാണ് ഇതെന്നും പൊലീസ് പറയുന്നു.

ആശുപത്രിയില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടൂര്‍ താഴെ വയലില്‍ തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അര്‍ദ്ധ നഗ്‌നമായ മൃതദേഹത്തില്‍ നിന്ന് അഭരണങ്ങളും നഷ്ടമായിരുന്നു.

ആഭരണങ്ങള്‍ മൃതദേഹത്തില്‍ നിന്ന് നഷ്ടമായതിനെ തുടര്‍ന്ന് മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോ ഇതെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി മോഷ്ടിച്ച ബൈക്കിലെത്തിയാണ് ക്രൂര കൃത്യം നടത്തിയത്.