'ക്രൂരമായി മര്‍ദ്ദിച്ചു, നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല'; വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

വടകരയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതായി പരാതി. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ (40) ആണ് മരിച്ചത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിലായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. നെഞ്ചു വേദനയുണ്ടെന്ന് പറഞ്ഞിട്ടും അത് പൊലീസ് കൂട്ടാക്കിയില്ല. മര്‍ദ്ദനമേറ്റ സജീവന്‍ കുഴഞ്ഞുവീണെങ്കിലും പൊലീസുകാര്‍ തിരിഞ്ഞു നോക്കിയില്ല. സ്‌റ്റേഷന്‍ വളപ്പില്‍ കിടന്ന സജീവനെ ഒരു ഓട്ടോഡ്രൈവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം വീണുകിടന്ന സജീവന് എന്ത് സംഭവിച്ചുവെന്ന് വന്ന് നോക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്ന് ഓട്ടോഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.