'അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട'; 2018ലെ അനുഭവം ഉണ്ടാകില്ലെന്ന് മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റൂള്‍ കര്‍വ് പ്രകാരം മാത്രമാകും ഡാമുകള്‍ തുറക്കുക. 534 ക്യുസെക്‌സ് വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം തുറന്ന് വിടുന്നത്. .2 മണിക്കൂര്‍ കഴിഞ്ഞാല്‍ 1000 ക്യുസെക്‌സ് വെള്ളം തുറന്ന് വിടേണ്ടി വരും. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് 1000 ക്യു സെക്‌സിന് മുകളില്‍ എത്തിയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഡാം തുറക്കൂവെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഫ്‌ളഡ് ടൂറിസം അനുവദിക്കില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യഷ്ടിപ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ ഇടുക്കി, കക്കി ഡാമുകളിലേക്ക് കൂടുതല്‍ വെള്ളമൊഴുകിയെത്തുകയാണ്. രണ്ട് ഡാമുകളിലും ഒന്നാം ഘട്ട മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5 സെ. മീ വീതം തുറന്നു. കല്ലടയാറ്റില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.