'നാട്ടു നാട്ടു' ഗാനവും രാജമൗലിയും 'സെലൻക്സിയുടെ കൊട്ടാരവും' !

95-ാമത് അക്കാദമി അവാർഡ്‌സിൽ ആർ. ആർ. ആറിന്റെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ അവാർഡ് സ്വന്തമാക്കിയതോടെ നാട്ടു നാട്ടു ലോക സിനിമയിൽ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. എന്നാൽ സിനിമ ഇറങ്ങിയ അന്ന് മുതൽ സോഷ്യൽ മീഡിയയിൽ അടക്കം നാട്ടു നാട്ടുവും രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചടുലമായ നൃത്ത ചുവടുകളും ട്രെൻഡായി മാറിയിരുന്നു. നിരവധി പേരാണ് ഗാനത്തിലെ ചുവടുകൾ ചലഞ്ച് ആയി ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രത്തിലെ ഒരു പ്രധാന ഘട്ടത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇരുവരും ആടിത്തിമിർക്കുന്ന പശ്ചാത്തലമാണ് മറ്റൊരു ഭാഗത്ത് ചർച്ചയായത്. ഉക്രൈൻ തലസ്ഥാനമായ കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്.

ഉക്രൈൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക വസതിയായ മരിന്‍സ്‌കി പാലസ് ആണ് നാട്ടു നാട്ടു ഗാനത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന അതിമനോഹരമായ കൊട്ടാരം. റഷ്യയുടെ ആക്രമണം തുടങ്ങുന്നതിന് മുൻപാണ് കൊട്ടാരത്തിൽ വച്ച് നാട്ടു നാട്ടു ചിത്രീകരിച്ചത്. പ്രസിഡന്റ് ആകുന്നതിന് മുമ്പ് സെലന്‍സ്‌കി ഒരു ടെലിവിഷന്‍ താരം കൂടിയായിരുന്നു എന്നതിനാലാണ് തങ്ങള്‍ക്ക് ഗാനം കൊട്ടാരത്തിൽ വച്ച് ചിത്രീകരിക്കാന്‍ പെട്ടെന്ന് അനുമതി ലഭിച്ചതെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി പിന്നീട് വ്യക്തമാക്കിയിരുന്നു. ചിത്രീകരണത്തിന് പിന്തുണയും സഹായവും നൽകിയ ഉക്രൈനിലെ ജനങ്ങളോട് രാജമൗലി കഴിഞ്ഞ ആഴ്ച നന്ദി പ്രകടിപ്പിച്ചിരുന്നു.

സത്യത്തിൽ ഈ ഗാനം ഇന്ത്യയിൽ ചിത്രീകരിക്കേണ്ടതായിരുന്നു. എന്നാൽ മഴക്കാലം എത്തിയതോടെ പുതിയൊരു ലൊക്കേഷൻ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി. അങ്ങനെയാണ് മരിൻസ്കി പാലസിൽ എത്തിയത്. പ്രസിഡന്റിന്റെ വസതിയായതിനാൽ മറ്റ് ലൊക്കേഷനുകൾ നോക്കേണ്ടിവരുമെന്നാണ് കരുതിയത്. എന്നാൽ ഇത് ഉക്രൈൻ ആണെന്നും നിങ്ങൾക്കിവിടെ തുടരാമെന്നും അവർ പറഞ്ഞു. ഉക്രൈൻ ടീമിനോട് താൻ വളരെയധികം നന്ദിയുള്ളവനാണെന്നും കൊട്ടാരത്തിന്റെ നിറങ്ങൾ, വലിപ്പം, നർത്തകർക്ക് ആവശ്യമായ ഗ്രൗണ്ടിന്റെ വലിപ്പം എന്നിവ കൃത്യമായ അളവിലായിരുന്നു എന്നും അദ്ദേഹം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഉക്രൈനിലെ കീവിൽ ഡിനിപ്രോ നദിയുടെ വലത് കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എലിസബത്തൻ ബറോക്ക് കൊട്ടാരമാണ് മാരിൻസ്കി കൊട്ടാരം. ഉക്രൈനിലെ പാർലമെന്റായ വെർഖോവ്ന റാഡയുടെ നിയോ ക്ലാസിക്കൽ കെട്ടിടത്തോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1744 ല്‍ റഷ്യന്‍ ചക്രവര്‍ത്തിനിയായിരുന്ന എലിസവെറ്റ പെട്രോവ്‌നയുടെ കല്‍പ്പനപ്രകാരം വാസ്തുശില്‍പിയായ ബര്‍തലോമിയോ റാസ്‌ട്രെലിയാണ് മരിന്‍സ്‌കി പാലസ് നിർമിച്ചത്. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടര്‍ച്ചയായുണ്ടായ തീപ്പിടുത്തങ്ങളില്‍ കൊട്ടാരത്തിന്റെ വലിയൊരു ഭാഗം കത്തി നശിച്ചിരുന്നു. തുടർന്ന് അമ്പത് വര്‍ഷത്തോളം കൊട്ടാരം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്.

1870 ല്‍ അന്നത്തെ ഭരണാധികാരി അലക്‌സാണ്ടര്‍ രണ്ടാമനാണ് പഴയ ചിത്രങ്ങളുടെയും ജലച്ചായങ്ങളുടെയും സഹായത്തോടെ കൊട്ടാരം പുനര്‍നിര്‍മ്മിച്ചത്. അലക്‌സാണ്ടറുടെ ഭാര്യയായ മരിയ അലക്സാണ്ട്രോവ്നയുടെ പേരിലാണ് പിന്നീട് ഇത് പുനർനാമകരണം ചെയ്യപ്പെട്ടത്. മരിയയുടെ ആഗ്രഹപ്രകാരം കൊട്ടാരത്തിന്റെ തെക്കുഭാഗത്തായി ഒരു വലിയ പാർക്കും സ്ഥാപിച്ചിരുന്നു. റഷ്യന്‍ വിപ്ലവകാലത്തെ പല നിര്‍ണായക ചരിത്ര സംഭവങ്ങള്‍ക്കും പാലസ് സാക്ഷിയായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്തും കൊട്ടാരത്തിന് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. 1980ലാണ് കൊട്ടാരം അവസാനമായി പുതുക്കി പണിതത്.