ഭവ്‌നിന്ദര്‍ സിങ് കീഴടങ്ങണം; അമല പോളിന്റെ ഹര്‍ജിയില്‍ മുന്‍ പങ്കാളിയുടെ ജാമ്യം റദ്ദാക്കി; കടുത്ത നടപടിയുമായി മദ്രാസ് ഹൈക്കോടതി

വഞ്ചനാ കേസില്‍ നടി അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഭവിന്ദറിന്റെ ജാമ്യം റദ്ദാക്കികൊണ്ടണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഉപാധികളില്ലാതെയുള്ള ജാമ്യം കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് അമലയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ നിരീക്ഷിച്ചു.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭര്‍ത്താവ് എ.എല്‍. വിജയുമായി പിരിഞ്ഞശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്നിന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായി ഭവ്നിന്ദര്‍ ശ്രമം നടത്തി എന്നാണ് അമല പോളിന്റെ ആരോപണം. ഫോട്ടോഷൂട്ടിനു വേണ്ടി എടുത്തതാണ് ആ ചിത്രങ്ങളെന്നും നടി പറയുന്നു. ചിത്രങ്ങള്‍ ഭവ്നിന്ദര്‍ പിന്‍വലിച്ചെങ്കിലും വിവാഹചിത്രമെന്ന തരത്തില്‍ നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.

ചിത്രങ്ങളെ ചൊല്ലിയുളള പ്രചരണങ്ങള്‍ വ്യാപകമായതോടെ ഭവ്‌നിന്ദര്‍ സിങ് അവ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ഭവിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അമല പോള്‍ കഴിഞ്ഞവര്‍ഷം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ഭവിന്ദറിന് വില്ലുപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാല്‍, വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.