ഉള്ളില്‍ തീ ആളിക്കത്തിക്കോട്ടെ.. അത് മനുഷ്യന് കിട്ടുന്ന അസാധരണ സിദ്ധിയാണ് കൊടിയേരിയെ അനുസ്മരിച്ച് വിനയന്‍

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷണന് ആദാരഞ്ജലിയുമായി സംവിധായകന്‍ വിനയന്‍. പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും സ്‌നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുന്ന നേതാവാണ് കോടിയേരി എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാല്‍ ഏറ്റവും വലിയ സ്‌നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍ ഉള്ളില്‍ തീ ആളിക്കത്തിക്കോട്ടെ പക്ഷേ പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും സ്‌നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോള്‍ ഈ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ആദരാഞ്ജലികള്‍! എന്നാണ് വിനയന്റെ കുറിപ്പ്.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം സിനിമാലോകത്തെ നിരവധി പേര്‍ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ബാലകൃഷ്ണന്റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ് എന്നിവര്‍ അടുത്തുണ്ടായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ആനി രാജ, സംവിധായകന്‍ പ്രിയദര്‍ശനും മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയിരുന്നു. ദീര്‍ഘനാളായി അര്‍ബുദബാധിതനായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് സംസ്‌കാരം.