അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലൻ

കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ ആദ്യകാലങ്ങളിൽ ചില സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലൻ. മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിപോയതോടുകൂടി സിനിമയിൽ ഭാഗ്യമില്ലാത്തയാൾ എന്ന മുദ്രകുത്തപ്പെട്ടുവെന്നും അത് തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വിദ്യ ബാലൻ പറയുന്നു.

“മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളുടെ ചിത്രീകരണം മുടങ്ങി പോയി. അങ്ങനെ സിനിമയിൽ ഭാ​ഗ്യമില്ലാത്തയാൾ എന്ന് മുദ്രകുത്തപ്പെട്ടു. അത് എന്നെ ഏറെ വേദനിപ്പിച്ചു. അന്ന് എനിക്ക് സ്വയം ദേഷ്യം തോന്നി. ഈ സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി.

ഒരു തമിഴ് നിർമാതാവ് എന്നെ കാണാൻ പോലും തയാറായില്ല. എന്റെ ജാതകം പരിശോധിച്ചപ്പോൾ ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് സിനിമയിൽ നിന്ന് ഒഴിവാക്കിയത്. ഇതാണ് കാര്യമെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അച്ഛനും അമ്മക്കുമൊപ്പം ആ നിർമാതാവിനെ ചെന്നൈയിൽ പോയി കണ്ടു.

നായിക ആകാനുള്ള സൗന്ദര്യം എനിക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള കമന്റ് എന്നെ മാനസികമായി തളർത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. ആ സമയത്ത് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷെ ലക്ഷ്യം കാണാനുള്ള തീവ്രമായ ആ​ഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു.” എന്നാണ് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞത്.