റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു, ഇനി സ്‌ക്രീനില്‍ കാണാം; 'ബറോസ്' റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ മനോരമന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”ബറോസിന്റെ റീ റെക്കോര്‍ഡിംഗ് നടക്കുകയാണ് ലോസ് ആഞ്ചല്‍സില്‍. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി ബുഡാപെസ്റ്റ് എന്ന സ്ഥലത്താണ് നടക്കുന്നത്. അതിന്റെ സ്‌പെഷ്യല്‍ എഫക്ടുകള്‍ നടക്കുന്നുണ്ട്. കുറച്ച് ഇന്ത്യയിലും കുറച്ച് തായ്‌ലന്റിലും ആയിട്ടാണ് നടക്കുന്നത്.”

”അതിന്റെ ബാക്കി വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു. ഡിസംബറിലേക്ക് നമുക്ക് ബറോസിനെ പ്രതീക്ഷിക്കാം” എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.