ഇടയ്ക്ക് മോഹൻലാൽ വന്ന് പറയും, നമ്മൾ വന്ന വഴിയിൽ ഒരു ബോംബ് പൊട്ടിയിട്ടുണ്ട് എന്ന്: മേജർ രവി

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കീർത്തിചക്ര’. ഇന്ത്യൻ ആർമിയുടെ പോരാട്ടങ്ങളും കഷ്ടപ്പാടുകളും വളരെ മികച്ച രീതിയിലാണ് കീർത്തിചക്രയിൽ അവതരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിനെ കൂടാതെ ജീവ, ബിജു മേനോൻ. ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ കീർത്തിചക്രയുടെ ചിത്രീകരണ സമയത്തെ കാര്യങ്ങൾ സംസാരിക്കുകയാണ് സംവിധായകൻ മേജർ രവി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കാനായി കശ്മീരിൽ സെറ്റിടുകയായിരുന്നെന്നും, ഒരു പാകിസ്ഥാൻ ഭീകരൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും മേജർ രവി പറയുന്നു.

“സിനിമയുടെ ഷൂട്ടിൻ്റെ സമയത്ത് പല രസകരമായ സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായോ എന്ന് ചിന്തിച്ചു പോകുന്നതാകും ചിലത്. കീർത്തിചക്രയുടെ കാലത്ത് ഉണ്ടായത് കുറച്ച് ഭീകരമായ സംഭവങ്ങളാണ്

ആർമിയുടെ ക്യാമ്പിന് അകത്തല്ലാതെ പുറത്ത് പല സ്ഥലങ്ങളിലും സിനിമയുടെ ഷൂട്ട് നടന്നിരുന്നു. അവിടെ പതിമൂന്ന് സ്ഥലങ്ങളിലായി ബോംബ് ബ്ലാസ്റ്റ് നടന്നിരുന്നു. 2006ൽ പതിനാറ് വർഷത്തിന് ശേഷമായിരുന്നു കശ്മീരിൽ ഒരു ഷൂട്ടിങ് ടീം പോയത്‌. ആ ചെന്ന സമയത്ത് മിലിറ്റൻസി പീക്കിൽ നിൽക്കുന്ന സമയമായിരുന്നു.

ഞങ്ങൾ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാൻ വേണ്ടി സെറ്റിട്ടത് നാഗം എന്ന സ്ഥലത്താണ്. പാകിസ്ഥാനിൽ പോയിട്ട് ട്രെയിനിങ് എടുത്ത് വന്നിട്ടുള്ള അമീന്താർ എന്ന ഭീകരവാദിയുടെ വീടുള്ള വില്ലേജായിരുന്നു അത്. സെറ്റിട്ടതിന് ശേഷമാണ് ഈ കാര്യം അറിയുന്നത്. ലക്ഷങ്ങൾ ചെലവാക്കിയാണ് സെറ്റിട്ടിരുന്നത്. അതുകൊണ്ട് ലൊക്കേഷൻ ചെയ്ഞ്ച് ചെയ്യാൻ കഴിയില്ലായിരുന്നു.

അങ്ങനെ പട്ടാളക്കാര് അവിടെ പ്രൊട്ടക്ഷൻ തന്നു. ലൊക്കേഷൻ്റെ നാല് വശത്തും പട്ടാളമായിരുന്നു. ഇതൊക്കെ ഉണ്ടായിട്ടും ലാൽ വളരെ കൂളായിരുന്നു. ലാൽ ഇടക്ക് കുട്ടികളെ പോലെ വന്ന് നമ്മൾ വന്ന വഴിയിൽ ഒരു ബോംബ് പൊട്ടിയിട്ടുണ്ടെന്ന് പറയും. പൊട്ടിയിട്ടുണ്ടെങ്കിൽ പൊട്ടട്ടെ എന്ന് പറഞ്ഞാൽ ആ സ്ഥലം നമുക്ക് പോയി കണ്ടാല്ലോ എന്ന് ചോദിക്കും.

അങ്ങനെ ഒരു ദിവസം രാത്രി ബുള്ളറ്റ് പ്രൂഫ് ആയിട്ടുള്ള വണ്ടിയും എടുത്തിട്ട് പോയിരുന്നു. കീർത്തിചക്രയുടെ അവസാനം ജീവയുടെ ഡെഡ് ബോഡി കൊണ്ട് പോകുന്ന ആ വണ്ടിയാണ് അത്. അവിടെ ബോംബ് പൊട്ടിയ സ്ഥലമൊക്കെ ചോക്കും ചുണ്ണാമ്പും വെച്ച് മാർക്ക് ചെയ്‌തിട്ടുണ്ടാകും. ഇതൊക്കെ ലാൽ ഒരു കുട്ടിയെ പോലെ കൗതുകത്തോടെ നിന്ന് കാണുമായിരുന്നു.” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി കീർത്തിചക്രയെ കുറിച്ച് സംസാരിച്ചത്.