എന്റെ സിനിമയ്ക്ക് മോശം റിവ്യൂ വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ്, എന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാവരുത് സിനിമയോടുള്ള വിമർശനം: കമൽ

മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനാണ് കമൽ. അഞ്ച് വർഷത്തിന് ശേഷം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽ. എഴുത്തുക്കാരി മാധവികുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ആമി’ എന്ന ചിത്രത്തിൽ നിന്നും വിദ്യ ബാലൻ പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാണ് കമൽ പറയുന്നത്. കൂടാതെ സിനിമ റിവ്യൂകളെ കുറിച്ചും കമൽ സംസാരിക്കുന്നുണ്ട്.

“ആമി എന്ന ചിത്രത്തിൽ വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു. അവർ നന്നായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ മനസ്സിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു.

സോഷ്യൽ മീഡിയ സിനിമയിൽ ഇത്രയും സജീവമായി ഇടപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള എന്റെ ആദ്യസിനിമയാണിത്. സിനിമ റിവ്യൂ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. കുറ്റമുണ്ടെങ്കിൽ പറയണം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്റെ സിനിമയ്ക്ക് മോശം റിവ്യൂ വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ, എന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാവരുത് സിനിമയോടുള്ള വിമർശനം.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.