'അന്നത്തെ ജഗതിയുടെ അക്രമം കണ്ട് പലരും പേടിച്ച് പോയിരുന്നു, അവസാനം മൂർഖൻ പാമ്പിനെ കഴുത്തിലിട്ട് ചിരിച്ചുകൊണ്ട് നിൽക്കുകയാണ് അയാൾ'; ഇന്നസെന്റ്

ഒരു കാലത്ത് മലയാള സിനിമയിലെ ബെസ്റ്റ് ഹാസ്യ കോമ്പോയായിരുന്നു ജ​ഗതിയും ഇന്നസെന്റും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടും പുറത്തിറങ്ങാത്ത ഒരു സിനിമയെക്കുറിച്ചും ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ സംഭവവും പ്രേക്ഷകരുമായി ഇന്നസെന്റ് പങ്കുവയ്ക്കുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം.

താനൊക്കെ സിനിമയിൽ സജീവമായ കാലത്ത് ഒരു സിനിമ വന്നു. ചിത്രത്തിൽ തനിക്കും ജഗതിക്കും കിട്ടിയത് പാമ്പ് കളിക്കണ ആളുകളുടെ റോളാണ്. കഥ കേട്ടപ്പോഴെ താൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ക്യാമറ ട്രിക്കാണെന്ന് പറഞ്ഞ് തന്നെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. അവസാനം ഷൂട്ടിങ്ങ് ദിവസമെത്തി. ഒരു കുട്ടയുമായാണ് ഷൂട്ട് ചെയ്യാനുള്ള വീട്ടിലെത്തിയത്. പത്ത് പതിനഞ്ച് കുട്ടയുണ്ട്.

കുട്ടയിൽ നിറയെ പാമ്പുകളാണ്. അതുകണ്ടപ്പോഴെ താൻ ഈ പണിക്കില്ലെന്ന് പറഞ്ഞു പക്ഷേ ജ​ഗതി ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. കാരണം ജ​ഗതി അന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നു. പാമ്പിന്റെ വായിൽ തുന്നലിട്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടും താൻ സമ്മതിച്ചില്ല. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ തങ്ങൾ കാണുന്നത് ജഗതി അകത്ത് കയറി ചെപ്പൊക്കെ തുറന്ന് പാമ്പിനെയെല്ലാം പുറത്ത് വിടുന്നതാണ്. 10-15 പാമ്പ് വെളിയിൽ ചാടി.

പാമ്പാട്ടിയ്ക്ക് അടക്കം എല്ലാവർക്കും പേടിയായി. പിന്നെ എല്ലാവരും കാണുന്നത് ജഗതി മൂർഖൻ പാമ്പിനെ കഴുത്തിലിട്ടിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ്. അത്രയ്ക്ക് സാഹസിക പരിപാടികൾ ജ​ഗതി ചെയ്യാറുണ്ടായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. പേടിയോടെയാണെങ്കിലും അന്ന് ചെയ്ത ആ സിനിമ ഇന്നും പുറത്തിറങ്ങിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.