ജയറാമിന്റെയും ദിലീപിന്റെയും ലേബലില്‍ അറിയപ്പെടാന്‍ താത്പര്യമില്ല.. ആ സിനിമയില്‍ ഞാന്‍ വൃത്തികെട്ട നായകനായിരുന്നു: ബേസില്‍ ജോസഫ്

സംവിധായകനായും നടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനത്തിനൊപ്പം ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തും എത്തിയ ബേസില്‍ വളരെ പെട്ടെന്നാണ് നായകനിരയിലേക്ക് എത്തിയത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരേത്സവത്തില്‍ പങ്കെടുത്ത താരം ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ?’ എന്ന ചോദ്യത്തോടാണ് ബേസില്‍ പ്രതികരിച്ചത്. ”അത്തരം ലേബല്‍ നിലവില്‍ മറ്റു നടന്മാര്‍ക്കുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല.”

”അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് എന്റെ സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം. ജനപ്രിയത ഇല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. ജയ ജയ ഹേയില്‍ വളരെ വൃത്തികെട്ടവനായുള്ള നായകനെയാണ് ഞാന്‍ അവതരിപ്പിച്ചത്.”

”അത് ഒരിക്കലും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ വരുന്നത് ആ സിനിമയ്ക്ക് ഗുണം ചെയ്യുമോ? എന്നാണ് നേക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും” എന്നാണ് ബേസില്‍ പറയുന്നത്.

അതേസമയം, മൂന്ന് സിനിമകള്‍ മാത്രമാണ് ബേസില്‍ സംവിധാനം ചെയ്തിട്ടുള്ളത്. മൂന്നും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അവസാനം എത്തിയ ‘മിന്നല്‍ മുരളി’ ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇനി ബേസിലിന്റെ സംവിധാനത്തില്‍ എത്തുക.

‘ഫാലിമി’ എന്ന ചിത്രമാണ് ബേസില്‍ നായകനായി എത്തിയ ചിത്രം. ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘അജയന്റെ രണ്ടാം മോഷണം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ‘നുണക്കുഴി’ എന്നിവയാണ് ബേസില്‍ അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.