ഞാൻ വാലിബന് പോയത് 'അങ്കമാലി ഡയറീസ്' പ്രതീക്ഷിച്ചല്ല: അനുരാഗ് കശ്യപ്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
നിരവധി വിമർശനങ്ങളും ചിത്രത്തിനെതിരെ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. താൻ ഒരു സിനിമ കാണാൻ പോകുന്നത് ബ്ലാങ്ക് ആയ മനസ്സോട് കൂടിയാണെന്നും ‘അങ്കമാലി ഡയറീസ്’പ്രതീക്ഷിച്ചുകൊണ്ടല്ല ‘മലൈക്കോട്ടൈ വാലിബൻ’ കാണാൻ പോകുന്നതെന്നും പറഞ്ഞ അനുരാഗ് കശ്യപ്, നെഗറ്റീവ് വിമർശനത്തിന് ഒരു സിനിമയെ ഇല്ലാതെയാക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. മലൈക്കോട്ടൈ വാലിബൻ ഹിന്ദി പതിപ്പിലെ മോഹൻലാലിന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.

“ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള അവകാശമുണ്ട്. എന്നാൽ സിനിമയുടെ ബിസിനസിന് അത് നല്ലതല്ല. അതേസമയം, ഒരു നെഗറ്റീവ് വിമർശനത്തിന് ഒരിക്കലും ഒരു നല്ല സിനിമയെ ഇല്ലാതാക്കാൻ കഴിയില്ല. അതിന് ഒരു ഉദാഹരണം പറയാം ഞാൻ.

സമീപകാലത്ത് സിനിമ ഇറങ്ങിയിരുന്നു. ഒരു മലയാള സിനിമയാണ് അത്. ആരെങ്കിലും പുതുതായി എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. ആ സിനിമക്ക് എതിരെ ആളുകൾ ഒരുപാട് ഹേറ്റ് പ്രചരിപ്പിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു.

നമ്മൾ ഓരോരുത്തരും ഏത് തരം സിനിമയാണ് നമുക്ക് കാണേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിച്ചിട്ടുണ്ടാകും. പക്ഷേ അതാകില്ല സ്ക്രീനിൽ കാണാൻ സാധിക്കുക.

ഞാൻ ഒരു സിനിമ കാണാൻ പോകുന്നത് ബ്ലാങ്ക് ആയ മനസോടെയാണ്. ഞാൻ മലൈക്കോട്ടൈ വാലിബൻ കാണാൻ പോയത് അങ്കമാലി ഡയറീസ് പ്രതീക്ഷിച്ചിട്ട് ആയിരുന്നില്ല.

ഞാൻ പോയത് മലൈക്കോട്ടൈ വാലിബൻ കാണാനായിരുന്നു. ഞാൻ പോയത് ലിജോ എന്താണ് ഈ സിനിമയിൽ ചെയ്‌തത്‌ എന്ന് കാണാൻ വേണ്ടിയായിരുന്നു. മോഹൻലാൽ എങ്ങനെയാകും ആ കഥാപാത്രം ചെയ്‌തത് എന്ന് കാണാൻ വേണ്ടി കൂടെയാണ് തിയേറ്ററിൽ പോയത്.” എന്നാണ് ഡോൺ പാലത്തറയുടെ ‘ഫാമിലി’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ അനുരാഗ് കശ്യപ് പറഞ്ഞത്.