പത്രത്തിലെ വാര്‍ത്ത കണ്ട് ഡോ. ഡി. ബാബുപോളിനെ പ്രണയിച്ച കഥ, അദ്ദേഹത്തിന്റെ ഭാര്യ നിര്‍മ്മല രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പെഴുതിയ ലേഖനം,

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും , എഴുത്തുകാരനും, അറിയപ്പെടുന്ന ഭരണതന്ത്രജ്ഞനുമായ അന്തരിച്ച ഡോ.ഡി.ബാബു പോളിനെ കുറിച്ച് ഭാര്യ നിര്‍മ്മല എഴുതിയ ലേഖനം അറുപതുകളിലെ കേരളത്തിലെ യുവ മനസുകളുടെ ജീവിത ചിന്തകള്‍ സ്്ഫൂരിച്ചു നില്‍ക്കുന്നതാണ്. ബാബുപോളിന്റെ ശിഷ്യനായ ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാറും ബാബുപോളിന്റെ മകന്‍ ചെറിയാന്‍ . സി. പോളും ചേര്‍ന്ന് തയ്യാറാക്കിയ ‘ ഓര്‍മകളില്‍ ബാബു പോള്‍ ‘ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി.സി.ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ വിതരണം . ആമസോണില്‍ പുസ്തകം ലഭ്യമാണ്. അര്‍ബുദ ബാധിതയായി 2000 ജൂണ്‍ 6 നായിരുന്നു ബാബു പോളിന്റെ ഭാര്യ നിര്‍മ്മലയുടെ മരണം. ഇന്ന് നിര്‍മ്മല ബാബു പോള്‍ അന്തരിച്ചിട്ട് 22 വര്‍ഷം തികയുകയാണ്.

തിരിഞ്ഞു നോക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ നിര്‍മല ബാബു പോള്‍ എഴുതിയ ലേഖനത്തില്‍ ബാബു പോളിന് ഐ എ എസ് കിട്ടിയത് പത്രത്തില്‍ കണ്ടാണ് താന്‍ അദ്ദേഹത്തെ ആ്ദ്യം പ്രണയിച്ചതെന്ന് പറയുന്നുണ്ട്്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

ബാബുപോളിന് ഐ.എ.എസ്. മലയാള മനോരമ പത്രം മറിച്ചു നോക്കിയപ്പോള്‍ കണ്ട വാര്‍ത്തയാണ്. ഒപ്പം ഒരു പടവുമുണ്ട്. നോക്കിയപ്പോള്‍ പയ്യന്‍ കൊള്ളാം. ഞാന്‍ ആ വാര്‍ത്ത മുഴുവന്‍ വായിച്ചു. കുറുംപ്പുംപടി യാക്കോബായ പള്ളി വികാരി റവ.പി.എ. പൗലോസ് കോര്‍ എപ്പിസ്‌കോപ്പയുടെ മകനാണ്. നല്ല റാങ്കോടെയാണ് ഐ.എ.എസ് ജയിച്ചിട്ടുള്ളത്. ഇത്രയും വായിച്ചപ്പോള്‍ തന്നെ എനിക്ക് ആളിനെ ഇഷ്ടപ്പെട്ടു. ഇദ്ദേഹത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മനസിലൊരു മോഹവും മുളച്ചു. ഞാന്‍ അന്ന് മദ്രാസില്‍ ക്യൂന്‍ മേരിസില്‍ എം.എസ്.സിക്ക് പഠിക്കുകയാണ്. മനസ്സിലുള്ള മോഹം എനിക്ക് അപ്പച്ചനോടോ, അമ്മച്ചിയോടോ പറയാന്‍ പറ്റുമോ ? പെണ്‍മക്കള്‍ അങ്ങനെ മനസു തുറന്ന് കാട്ടിയാല്‍ അപ്പനമ്മമാര്‍ അവരെ കൊന്നു തിന്നുന്ന കാലമാണ്. ഇന്ന് കഥ വേറെ. എനിക്ക് അന്ന് ധാരാളം കല്യാണാലോചനകള്‍ വരുന്ന കാലമാണ്. അന്നൊക്കെ ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. ദൈവമേ, ആരെങ്കിലും എനിക്ക് വേണ്ടി ബാബുപോളിനെ കല്യാണം ആലോചിക്കണേ. അങ്ങനെ രണ്ട് മാസം കഴിഞ്ഞു. ഒരു ദിവസം അമ്മച്ചിയുടെ നീണ്ട കത്ത്. ചുരുക്കം ഇതാണ്. ഐ.എ.എസ് കിട്ടിയ ബാബു പോള്‍ എന്ന യാക്കോബായക്കാരനു വേണ്ടി ആലോചനയുണ്ട്. നിന്റെ അഭിപ്രായമെന്താണ് ? ‘ അമ്മച്ചി , വളരെ നല്ല അഭിപ്രായമാണ്. ഒട്ടും വച്ച് നീട്ടരുത് ‘ എന്ന് എഴുതണമെന്നുണ്ട്. പക്ഷേ ചെയ്തതു തണുപ്പന്‍ മട്ടില്‍ ഒരു മറുപടി എഴുതുകയാണ്. അപ്പച്ചനും അമ്മച്ചിക്കും വിരോധമില്ലെങ്കില്‍ എനിക്കും വിരോധമില്ല. എന്നാലും ധൃതിയൊന്നും ഇല്ല ( എന്തൊരു കള്ളത്തരം ! ) . അങ്ങനെ കല്യാണാലോചന മുറുകി.

അടുത്ത അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ പെണ്ണു കാണാന്‍ ആളു വരുമെന്ന് അറിഞ്ഞു. ചെറുക്കന്റെ ആദ്യത്തെ ചോദ്യം എളുപ്പമായിരുന്നു. ഞാന്‍ എങ്ങനെയോ മറുപടി പറഞ്ഞു. അപ്പോള്‍ രണ്ടാമത്തെ ചോദ്യം വന്നു. ‘ വാട്ട് ആര്‍ യുവര്‍ ഇന്റലക്ച്വല്‍ ഡൈവേര്‍ഷന്‍സ് ‘ ? തീര്‍ന്നോ കഥ? എന്തു പറയും ? പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും തിരിഞ്ഞു നോക്കാത്ത ഞാന്‍ ! എന്നാലും വീട്ടില്ല. ഒന്ന് രണ്ട് എഴുത്തുകാരുടേയും ഒരു മാസികയുടേയും പേര് തട്ടിവിട്ടു. അപ്പോള്‍ ചോദ്യം, ‘ എഴുത്തുകാരന്റെ പുസ്തകത്തിന്റെ പേര് പറയാമോ ? എനിക്കുണ്ടോ വല്ല നിശ്ചയവും ? മനസ്സില്‍ അദ്ദേഹം ചിരിച്ചോ എന്തോ ? ( എന്നോട് ഇന്നുവരെ പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. ഒരു ചമ്മല്‍ ) . എന്തായാലും പെണ്ണ് കാണല്‍ കഴിഞ്ഞു. പക്ഷേ ഒരു വിവരവുമില്ല. അദ്ദേഹം മസ്സൂറിയില്‍ ട്രെയിനിങ്ങിനും ഞാന്‍ മദ്രാസില്‍ എം.എസ്.സി രണ്ടാം വര്‍ഷം പഠിക്കാനും പോയി. എനിക്ക് വേറെ ആലോചനകളും വന്ന് തുടങ്ങി. പക്ഷേ ഞാന്‍ തീര്‍ത്തു പറഞ്ഞു: ‘ ബാബുപോള്‍ കല്യാണം കഴിക്കാതെ ഞാന്‍ കല്യാണം കഴിക്കുന്ന പ്രശ്‌നമില്ല. ‘ പഠിത്തം തീര്‍ന്നു വീട്ടില്‍ ചെന്നപ്പോള്‍ ആകെ പ്രശ്‌നം. വേറെ കല്യാണം കഴിച്ചേ തീരു എന്ന് അപ്പച്ചനും അമ്മച്ചിയും വാശിപിടിച്ചു. ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലും ! അപ്പോഴാണ് അപ്പച്ചന് ഒരു കത്ത് കിട്ടിയത്. ‘ ഇപ്പോഴും നിങ്ങളുടെ മകള്‍ അവിവാഹിതയാണെങ്കില്‍ എനിക്കു താല്‍പര്യമുണ്ട്. ‘ മസൂറിയിലെ കാറ്റ് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിക്കാണും. ഏതായാലും 1965 സെപ്റ്റംബര്‍ 13 ന് അഗ്‌നിയും അള്‍ത്താരയും സാക്ഷിയായി ഞങ്ങള്‍ ഒന്നായി.

ഒരു സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഞങ്ങള്‍ ജീവിതം തുടങ്ങി. പിന്നെ, എന്തിനായിരുന്നു അത്ര കാലം വച്ച് നീട്ടിയത് ? വല്ല പ്രേമകുരുക്കില്‍ നിന്ന് തലയൂരാനായിരുന്നോ ? എനിക്ക് അറിയില്ല. ഇന്നുവരെ അദ്ദേഹം അത് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിയമനം തിരുവനന്തപുരത്ത് അസി. കളക്ടര്‍ ആയിട്ടായിരുന്നു. കേശവദാസപുരത്ത് ഡോ. ഓമന മാത്യുവിന്റെ വീടിന്റെ രണ്ടാം നിലയിലെ , ഫ്‌ളാറ്റില്‍ ഞങ്ങള്‍ താമസം തുടങ്ങി. ബാബുവിന്റെ അനിയനും ( അന്ന് ഐ.എ.എസിന് പഠിക്കുന്നു ) ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. നെടുമങ്ങാട്ടുകാരന്‍ മാര്‍ട്ടിന്‍ ആണ് എന്നെ ജോലിയില്‍ സഹായിക്കാന്‍ ഉണ്ടായിരുന്നത്. ജീവിതം സ്വച്ഛമായ ഒരു നദിയായിരുന്നു. അക്കാലത്ത് അദ്ദേഹം വൈകിട്ട് നേരത്തെ വരും. ഞങ്ങള്‍ ഒന്നിച്ച് എവിടെയെങ്കിലുമൊക്കെ കറങ്ങാന്‍ പോകും. ബാബുവും അനിയനും തമാശക്കാരാണ്. വീട്ടില്‍ എപ്പോഴും ചിരിയും ബഹളവും. മാര്‍ട്ടിന്‍ ഒരു സാധുവായിരുന്നു. മാര്‍ട്ടിനെ കളിയാക്കുകയായിരുന്നു അനിയന്റെ വിനോദം. ഒരിക്കല്‍ അനിയന്‍ മാര്‍ട്ടിനെ വിളിച്ചു പറഞ്ഞു. ‘ എടോ, കുറച്ച് ഇന്‍ലന്‍ഡ് വാങ്ങണം. ഇവിടുത്തെ പ്രധാന പോസ്റ്റ് ഓഫിസില്‍ എല്ലാം പോയി വില ചോദിച്ചു കുറവുള്ളിടത്തു നിന്നു വേണം വാങ്ങാന്‍ ‘ . വൈകിട്ടു മാര്‍ട്ടിന്‍ പരവശനായി മടങ്ങിയെത്തി. ‘ എന്റെ സാറേ, പല പോസ്റ്റ്ഓഫിസുകളിലും പോയി തിരക്കി. ആരും വില കുറയ്ക്കുന്നില്ല. അതുകൊണ്ട് ഞാന്‍ വാങ്ങിയില്ല ! ‘ ഞങ്ങളന്നു ചിരിച്ച് മണ്ണുകപ്പി. ബാബു കലക്ടറായപ്പോള്‍ തിരക്ക് കൂടി. ഞങ്ങള്‍ക്ക് കുട്ടികളും ജനിച്ചു. കുഞ്ഞുങ്ങളുടെ ബാല്യം ആസ്വദിക്കാനോ കുടുംബത്തോടൊപ്പം ചെലവിടാനോ സമയമില്ലാത്ത വിധം തിരക്ക് കൂടി. ഇന്നും ആ തിരക്ക് തുടരുന്നു.

ഔദ്യോഗിക ചുമതലകളോടൊപ്പം അദ്ദേഹത്തിനു ബൈബിള്‍ എന്‍സൈക്ലോപീഡിയയുടെ തിരക്കും ഉണ്ടായിരുന്നു. ആ പത്തു വര്‍ഷത്തിനിടെ ആകെ ഒരു സിനിമയാണ് ഞങ്ങള്‍ ഒന്നിച്ച് കണ്ടത്. ( സെന്‍സര്‍ ബോര്‍ഡിനു വേണ്ടി ഞാനും സാംസ്‌കാരിക വകുപ്പിന് വേണ്ടി അദ്ദേഹവും കണ്ടത് വെവ്വേറെ). മരണ വീടുകളിലല്ലാതെ ഒരുമിച്ച് ഒരിടത്തും പോയിട്ടില്ല. വൈകിട്ട് അര മണിക്കൂര്‍ ഓഫിസിലെ വിശേഷം. പിന്നെ ഒന്നിച്ച് അത്താഴം . അത് കഴിഞ്ഞാല്‍ അദ്ദേഹം എന്‍സൈക്ലോപീഡിയയുടെ ലോകത്തേക്ക് കടക്കും. എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് നിരാശയില്ല. ‘ വേദശബ്ദരത്‌നാകരം ‘ ബൈബിള്‍ നിഘണ്ടു എന്റെയും കൂടി സ്വപ്ന സാക്ഷാത്കാരമാണ്. അത് ജീവിതത്തിന് പുതിയ അര്‍ത്ഥം തന്നു !