‘മഞ്ജു എത്രയും പെട്ടെന്ന് ആ ഫോൺ സംഭാഷണം പുറത്ത് വിടണം, സനൽ കുമാർ ശശിധരൻ നടത്തുന്ന കളി എല്ലാ പരിധിയും വിടുകയാണ്’; മാലാ പാർവതി
സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. മഞ്ജു വാരിയരെ ശല്യപ്പെടുത്തരുതെന്ന് മഞ്ജുവും സഹോദരൻ മധുവും സനൽകുമാർ ശശിധരനോട് കർശനമായി ആവശ്യപ്പെടുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് മാലാ പാർവതി പറഞ്ഞു. എന്നാൽ മര്യാദയുടെ പേരിലാണ് ആ ശബ്ദരേഖകൾ പുറത്തുവിടാത്തതെന്ന് മഞ്ജു തന്നോട് പറഞ്ഞതായും മാലാ പാർവതി വെളിപ്പെടുത്തി.
സെക്രട്ടേറിയറ്റിന് മുന്നിൽ സനൽകുമാർ ശശിധരൻ നടത്തുന്ന പ്രതിഷേധം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും മാലാ പാർവതി ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അവകാശമാണെങ്കിലും, മഞ്ജു വാരിയർ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. മഞ്ജുവിനൊപ്പം ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും തനിക്കെതിരെ നിൽക്കുന്നവരെല്ലാം മാഫിയയാണെന്നുമുള്ള സനൽകുമാറിന്റെ വാദങ്ങൾ അതിരുകടന്നതാണെന്നും മാലാ പാർവതി ആരോപിച്ചു.
വിഷയത്തിൽ മഞ്ജുവിന്റെ നിലപാട് അറിയാൻ ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും മാലാ പാർവതി പറഞ്ഞു. അതിരുകടന്ന പ്രണയാഭ്യർഥനകൾ സഹിക്കാനാകാതെ മഞ്ജുവും സഹോദരനും സനൽകുമാറിനോട് കർശനമായി സംസാരിച്ച ഫോൺ സംഭാഷണം മഞ്ജുവിന്റെ കൈവശമുണ്ടെന്നും അത് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മഞ്ജു പറഞ്ഞതായി മാലാ പാർവതി വ്യക്തമാക്കി. ‘എന്റെ മര്യാദയ്ക്ക് ചേരാത്തത് കൊണ്ടാണ് ഞാൻ അത് പുറത്തുവിടാത്തത്’ എന്നാണ് മഞ്ജു പറഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
മഞ്ജു വാരിയരുടെ ശബ്ദമെന്ന പേരിൽ പ്രചരിക്കുന്ന മറ്റൊരു ഓഡിയോയെയും മാലാ പാർവതി പരാമർശിച്ചു. ആ ശബ്ദം മഞ്ജുവിന്റേതല്ലെന്നും സനൽകുമാർ അത് മഞ്ജുവിന്റേതാണെന്ന് ആവർത്തിച്ച് പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ശബ്ദരേഖയുടെ ഉറവിടം സൈബർ പൊലീസിന് അന്വേഷിക്കാനാകുമെന്നും മാലാ പാർവതി പറഞ്ഞു. സനൽകുമാർ ഉന്നയിക്കുന്ന ആരോപണങ്ങൾ മഞ്ജു വാരിയരുടെ പൊതുജീവിതത്തെ ബാധിക്കുന്നതാണെന്നും, വിഷയത്തിൽ യഥാർഥ വസ്തുതകൾ പുറത്തുവരേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
‘മികച്ച പ്ലാനറാണെന്ന് അഹാന ഒരിക്കൽ കൂടി തെളിയിച്ചു’; ശ്രദ്ധ നേടി അശ്വിൻ ഗണേഷ് പങ്കുവെച്ച ആശംസ
‘പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്’, കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്: കൃഷ്ണകുമാർ