16കാരിക്ക് വയോധികയുടെ എക്സ്റേ മാറി നൽകിയ സംഭവം; കോന്നി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരന് സസ്പെൻഷൻ
കോന്നി മെഡിക്കൽ കോളജിൽ 16കാരിക്ക് വയോധികയുടെ എക്സ്റേ ഫിലിം മാറി നൽകിയ സംഭവത്തിൽ നടപടി. എക്സ്റേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരൻ ഷാഹുൽഹമീദിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം, ചികിത്സാപ്പിഴവ് ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16കാരി എക്സ്റേ എടുക്കാൻ പോയപ്പോഴാണ് വയോധികയായ മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയത്. ഇത് ശ്രദ്ധിക്കാതെയാണ് ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആശുപത്രി സൂപ്രണ്ട്, സ്ഥലം എസ്.എച്ച്.ഒ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് തേടി.
‘മന്ത്രിയായ ശേഷമല്ല റേഞ്ച് റോവർ ഉപയോഗിക്കാൻ തുടങ്ങിയത്, ആവശ്യമായ അനുമതികൾ വാങ്ങി തന്നെയാണ് ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്’; കെ എം ഷാജി
ഏഷ്യാനെറ്റ് കടപുഴകുന്നു, മനോരമയ്ക്കും മാതൃഭൂമിക്കും ഭീഷണി; മാധ്യമ സിൻഡിക്കേറ്റുകൾ റിപ്പോർട്ടറിനെതിരെ തിരിയുന്നത് എന്തുകൊണ്ട്?