കര്‍ണാടക വൈദ്യുതി വാഹനങ്ങളിലേക്ക് മാറുന്നു; ഇവി ചാര്‍ജിങ് സ്റ്റേഷനുകളില്‍ വന്‍ കുതിപ്പ്; രാജ്യത്ത് നമ്പര്‍ വണ്‍; കേരളം നാലാമത്; കണക്കുകള്‍ പുറത്ത്

വൈദ്യുതവാഹന(ഇ.വി.)ചാര്‍ജിങ്‌സ്റ്റേഷന്‍ എണ്ണത്തില്‍ രാജ്യത്തെ നമ്പര്‍ വണ്‍ കുത്തക നിലനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികളുമായി കര്‍ണാടക സര്‍ക്കാര്‍. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി കണക്ക് പ്രകാരം കര്‍ണാടകയില്‍ 5,059 പൊതു ചാര്‍ജിങ് സ്റ്റേഷനുകളാണ് ഉള്ളത്.

രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 3,079 ചാര്‍ജിങ് സ്‌റ്റേഷനുകളാണുള്ളത്. 1,886 മൂന്നാം സ്ഥാനത്ത് ഡല്‍ഹിയും 958 ചാര്‍ജിങ്ങ് സ്‌റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്തുമാണുള്ളത്. കറണാടകയിലെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ 85 ശതമാനവും ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 4,281 എണ്ണമാണ് ഇവിടെ മാത്രമുള്ളത്.

രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നല്‍കി മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കര്‍ണാടകം. 2017 സെപ്റ്റംബര്‍ 25-നാണ് നയം വിജ്ഞാപനം ചെയ്തത്. വൈദ്യുതവാഹനങ്ങള്‍ നിര്‍മിക്കുന്നതിനും നിരത്തിലിറക്കുന്നതിനും ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചായിരുന്നു ഇത്. ഇതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ച ഊര്‍ജവകുപ്പിന് കീഴിലുള്ള ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്(ബെസ്‌കോം) മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ വൈദ്യുത വാഹനങ്ങള്‍ 3.31 ലക്ഷത്തിലെത്തി. വൈദ്യുതവാഹനങ്ങളിലേക്ക് മാറുന്നവര്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു.

ഇത്തവണത്തെ ബജറ്റിലൂടെ സംസ്ഥാനത്ത് 2,500 പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണിത്. ബെസ്‌കോമിന്റെ പങ്കാളിത്തത്തോടെ 35 കോടി രൂപ ചെലവില്‍ 100 ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. 2028 വരെയുള്ള പുതിയ വൈദ്യുതവാഹന നയത്തിന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ രൂപം നല്‍കി. വൈദ്യുത വാഹന മേഖലയില്‍ 50,000 കോടി രൂപയുടെ നിക്ഷേപമാണ് കര്‍ണാടക ലക്ഷ്യമിടുന്നത്.