‘സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഞാൻ ജോലി നൽകിയിട്ടുണ്ട്’; വെളിപ്പെടുത്തലുമായി ജി സുധാകരൻ
സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ മന്ത്രി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളൊന്നും മാധ്യമങ്ങൾ വാർത്തയാക്കാറില്ലെന്നും സുധാകരൻ വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരിൽ ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നത് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രാഷ്ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നാണ് തന്റെ വിലയിരുത്തലെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ ഇന്നലെ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു ജി. സുധാകരന്റെ പരാമർശങ്ങൾ.
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാൻ വീട്ടുകാർ പോയ തക്കംനോക്കി അഞ്ചര പവൻ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു
ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം; തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്