‘യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ ഹൃദയത്തിലെ തീരാനൊമ്പരം’; മുഹമ്മദ് റിയാസ്
സീതാറാം യെച്ചൂരിയുടെ വിയോഗം രണ്ട് വർഷം പിന്നിട്ടിട്ടും ഇടതുപക്ഷത്തിന്റെ ഹൃദയത്തിലെ തീരാനൊമ്പരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും ഇടതുപക്ഷത്തിന്റെ ശബ്ദവും മതനിരപേക്ഷ ഇന്ത്യയുടെ ഉറച്ച പോരാളിയുമായിരുന്നു യെച്ചൂരിയെന്ന് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നവഉദാരവൽക്കരണ നയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെ യെച്ചൂരി നടത്തിയ സൈദ്ധാന്തികവും പ്രായോഗികവുമായ പോരാട്ടങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് റിയാസ് പറഞ്ഞു.
സെക്കുലർ ഇന്ത്യ എന്ന ആശയം വെല്ലുവിളി നേരിടുന്ന കാലത്ത് യെച്ചൂരിയുടെ അസാന്നിധ്യം രാജ്യത്തെ പുരോഗമന, മതനിരപേക്ഷ ശക്തികൾക്ക് തീരാനഷ്ടമാണെന്നും പാർലമെന്റിൽ അനീതിക്കെതിരെ നടത്തിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എക്കാലവും ആവേശം നൽകുന്നതാണെന്നും റിയാസ് കുറിച്ചു.
ഡൽഹിയിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ കേന്ദ്രത്തിലെ പ്രവർത്തനകാലത്ത് യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്നും റിയാസ് പറഞ്ഞു. 2021ൽ ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ, തന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്താറുള്ള റിയാസിന് വേണ്ടി വോട്ട് അഭ്യർഥിക്കാനാണ് ഇത്തവണ എത്തിയതെന്ന് യെച്ചൂരി പറഞ്ഞത് ഓർമിച്ച റിയാസ്, പുതിയ തലമുറയിലെ സഖാക്കളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ സമീപനവും എടുത്തുപറഞ്ഞു. യെച്ചൂരിയുടെ ദീപ്തസ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങളെന്നും റിയാസ് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
കാലം രണ്ട് വർഷം പിന്നിട്ടെങ്കിലും, സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്നും ഇടതുപക്ഷത്തിന്റെ ഹൃദയത്തിലെ തീരാനൊമ്പരമാണ്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്.
ഇടതുപക്ഷത്തിന്റെ ശബ്ദം.
മതനിരപേക്ഷ ഇന്ത്യയുടെ ഉറച്ച പോരാളി.
നവഉദാരവൽക്കരണ നയങ്ങൾക്കും സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനുമെതിരെ സൈദ്ധാന്തികമായും പ്രായോഗികമായും അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും ഓർമ്മിക്കപ്പെടും.
സെക്കുലർ ഇന്ത്യ എന്ന ആശയം തന്നെ വെല്ലുവിളി നേരിടുന്ന ഈ കാലത്ത്, യെച്ചൂരിയുടെ അസാന്നിധ്യം രാജ്യത്തെ പുരോഗമന-മതനിരപേക്ഷ ശക്തികൾക്ക് തീരാനഷ്ടമാണ്.
പാർലിമെന്റിൽ അനീതിക്കെതിരെയുള്ള സഖാവിന്റെ പ്രസംഗം എക്കാലവും ആവേശം നൽകുന്നതാണ്.
ദില്ലിയിൽ DYFI അഖിലേന്ത്യ കേന്ദ്രത്തിലെ പ്രവർത്തന ഘട്ടത്തിൽ വ്യക്തിപരമായ ബന്ധം സഖാവുമായിട്ടുണ്ടായിരുന്നു.
2021 ൽ ബേപ്പൂരിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ
“കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എന്റെ പ്രസംഗം തർജ്ജിമ ചെയ്യാറുള്ള റിയാസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാനാണ് ഈ തെരെഞ്ഞെടുപ്പിലെ എന്റെ പ്രസംഗം” എന്നായിരുന്നു ജനങ്ങളോട് പറഞ്ഞത്.പുതിയ തലമുറയിലെ സഖാക്കളെ നന്നായി പ്രോത്സാഹിപ്പിക്കുന്ന രീതി സഖാവിൽ കാണാമായിരുന്നു.
സഖാവിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ
ഒരായിരം രക്തപുഷ്പങ്ങൾ.
‘കോമഡി വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്, നല്ല സ്ക്രിപ്റ്റുകൾ ലഭിക്കുന്നില്ല’; പാർവതി തിരുവോത്ത്
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി പുതിയ നീക്കം; വീടുകളിലെ സംഭരിച്ച വൈദ്യുതിക്ക് പണം നൽകാൻ സർക്കാർ