പരീക്ഷാ പേപ്പർ ചോർച്ചകളിൽ കള്ളപ്പണ ഇടപാട് തേടി ഇഡി; നീറ്റ്-യുജി ഉൾപ്പെടെ വിവിധ കേസുകൾ നിരീക്ഷണത്തിൽ
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയടക്കം രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിലെ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, അസം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പേപ്പർ ചോർച്ച കേസുകളിലാണ് ഇഡി പ്രാഥമിക വിവരശേഖരണം നടത്തുന്നത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയിലൂടെ അനധികൃതമായി പണം സമാഹരിച്ചോ, വിദ്യാർഥികളിൽനിന്നോ ഇടനിലക്കാരിൽനിന്നോ പണം കൈപ്പറ്റിയോ, പിന്നീട് ഈ തുക വിവിധ മാർഗങ്ങളിലൂടെ കൈമാറ്റം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
നീറ്റ്-യുജി പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് സിബിഐയിൽനിന്ന് വിശദമായ രേഖകൾ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ കുറ്റപത്രം, സാക്ഷിമൊഴികൾ, തെളിവുകൾ, മറ്റ് അന്വേഷണ രേഖകൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് രേഖകൾ പരിശോധിക്കുന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്. പേപ്പർ ചോർച്ചയിലൂടെ ലഭിച്ച പണം എവിടെനിന്നെത്തി, ആരിലേക്കാണ് കൈമാറിയത്, ഇടനിലക്കാർ ആരൊക്കെയാണ്, പണം സ്വീകരിച്ച ഗുണഭോക്താക്കൾ ആരാണ് തുടങ്ങിയ വിവരങ്ങളാകും അന്വേഷണത്തിൽ നിർണായകമാകുക.
നീറ്റ്-യുജിയിൽ മാത്രം അന്വേഷണം ഒതുങ്ങുന്നില്ല. വിവിധ സംസ്ഥാനങ്ങളിലെ ബോർഡ്, സർവകലാശാല, റിക്രൂട്ട്മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച കേസുകളിലും ഇഡി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഝാർഖണ്ഡിലെ ജെഎസ്എസ്സി-സിജിഎൽ പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് പരീക്ഷാ കേസുകളും അന്വേഷണ പരിധിയിലുണ്ട്. പേപ്പർ ചോർച്ചയിൽ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്തുന്നതിനൊപ്പം, ഇതിന് പിന്നിൽ പ്രവർത്തിച്ച സാമ്പത്തിക ശൃംഖലയും പണത്തിന്റെ ഒഴുക്കും പുറത്തുകൊണ്ടുവരാനാണ് ഇഡിയുടെ നീക്കം.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി