‘24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനത്തിൽ നിന്ന് പിന്നോട്ടില്ല’; കെജിഎംഒഎയുടെ എതിർപ്പിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ മുരളീധരൻ
ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കെജിഎംഒഎ ഉയർത്തിയ എതിർപ്പിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും സംഘടനയ്ക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും വിഷയങ്ങൾ പത്രങ്ങളിലൂടെ അറിയേണ്ട സാഹചര്യമല്ലെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് വന്ന് കാര്യങ്ങൾ ബോധിപ്പിക്കാം. ഒഴിവുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേരിട്ട് അറിയിച്ചാൽ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ആവർത്തിച്ചു.
സർക്കാർ ഇതിനകം 140ഓളം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഡോക്ടർമാർക്ക് എന്താണ് ആവശ്യപ്പെടാനുള്ളതെന്ന് നേരിട്ട് അറിയിച്ചാൽ അതനുസരിച്ച് നടപടിയെടുക്കും. ഇക്കാര്യത്തിൽ ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!