ബ്രിക്സ് പ്രഖ്യാപനത്തിൽ 10 സുപ്രധാന തീരുമാനങ്ങൾ; ഷി–മോദി കൂടിക്കാഴ്ച ഇന്ന്
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് പ്രധാന തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതയ്‌ക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ എന്നിവ പ്രഖ്യാപനത്തിൽ ഇടംപിടിച്ചേക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ സമവായം ഉറപ്പാക്കാനും പ്രാദേശിക സമഗ്രതയും പരമാധികാരവും ലംഘിക്കുന്ന നടപടികൾക്കെതിരെ സംയുക്ത നിലപാട് സ്വീകരിക്കാനും ശ്രമമുണ്ട്. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെയാകും പ്രഖ്യാപനം.
‘മനുഷ്യത്വം ആദ്യം’ എന്ന ആശയത്തിന് ഊന്നൽ നൽകി ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന തീരുമാനങ്ങൾക്കാകും പ്രാധാന്യം നൽകുക. പുതിയ ലോകക്രമത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടുതൽ ശക്തമായി പ്രതിഫലിപ്പിക്കുക, സംഭാഷണം, ചർച്ച, സഹകരണം എന്നിവയ്ക്കുള്ള വേദിയായി ബ്രിക്സിനെ ശക്തിപ്പെടുത്തുക, അംഗരാജ്യങ്ങളുടെ വികസനത്തിനായി പരസ്പര സഹകരണം ഉറപ്പാക്കുക എന്നിവയും പ്രഖ്യാപനത്തിലുണ്ടാകുമെന്നാണ് സൂചന.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5.45ന് ഉഭയകക്ഷി ചർച്ച നടത്തും. സാമ്പത്തിക സഹകരണം, ഉയർന്ന വ്യാപാരക്കമ്മി, ചൈനീസ് വിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം, നിക്ഷേപം, വിസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി ജിൻപിങ് ഇന്ന് ഉച്ചയ്ക്ക് 12.10ന് ഇന്ത്യയിലെത്തും. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. രാവിലെ 11ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന