തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ അപമാനിച്ചു, പ്രസ്താവന പിൻവലിച്ച് വി. കെ. ശ്രീരാമൻ തൃശൂരിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം: ബിജെപി
പുലിക്കളിയെക്കുറിച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശം അപലപനീയമാണെന്ന് ബിജെപി. പ്രസ്താവന പിൻവലിച്ച് തൃശൂർ ജനതയോട് അദ്ദേഹം മാപ്പുപറയണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
തലമുറകളായി തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ലെന്നും, ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശൂർ ജനതയുടെ ആവേശവും ഒത്തുചേരുന്ന നാടിന്റെ അഭിമാനമാണെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന സാഹചര്യത്തിൽ, അതിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഗൗരവമായി കാണണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ. ശ്രീരാമൻ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും ജസ്റ്റിൻ ജേക്കബ് മുന്നറിയിപ്പ് നൽകി. പുലിക്കളി തൃശൂരിന്റെ അഭിമാനമാണ്. ആ അഭിമാനത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന