‘GOAT വീണ്ടും വിസ്മയിപ്പിക്കുന്നു’; 39-ാം വയസ്സിലും പ്രായത്തെ വെല്ലുവിളിച്ച് മെസി, ഇംഗ്ലണ്ടിന്റെ നെഞ്ചകം തകർത്ത് അർജന്റീന ഫൈനലിൽ, വിവാദങ്ങളും കയ്യാങ്കളിയും നിറഞ്ഞ സെമി ഫൈനൽ ത്രില്ലർ
അറ്റ്‌ലാന്റ-ലയണൽ മെസിയുടെ കാലം കഴിഞ്ഞെന്ന് കരുതിയവർക്ക് തെറ്റി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നാടകീയവും ആവേശകരവും അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതുമായ രാവുകളിലൊന്നിൽ, ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് (2-1) അർജന്റീന 2026 ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. 39-ാം വയസ്സിലും എതിരാളികളെ വിറപ്പിക്കുന്ന സാക്ഷാൽ ഫുട്ബോൾ മിശിഹയുടെ വിശ്വരൂപത്തിനാണ് അറ്റ്‌ലാന്റ സാക്ഷ്യം വഹിച്ചത്.
എന്നാൽ കളിക്കളത്തിലെ ഈ ഫുട്ബോൾ മാന്ത്രികതയ്ക്ക് അപ്പുറം, റഫറിയിങ് വിവാദങ്ങളും താരങ്ങൾ തമ്മിലുള്ള വൻ കയ്യാങ്കളിയും കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ ഗ്രൗണ്ട് യുദ്ധക്കളമായി മാറുകയായിരുന്നു. ഒരു മണിക്കൂറിലധികം തോമസ് ടുഹേലിന്റെ ഇംഗ്ലണ്ട് അർജന്റീനയെ വിറപ്പിച്ചു നിർത്തി. 1-0 ന്റെ ലീഡിൽ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷം. വിമർശകർ മെസിയുടെ പതനം എഴുതിത്തള്ളാൻ തുടങ്ങിയപ്പോൾ, അർജന്റീനൻ നായകൻ ഉയിർത്തെഴുന്നേറ്റു. 85-ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി മെസി നൽകിയ പാസ്സിൽ നിന്ന് എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ സമനില ഗോൾ.
തുടർന്ന് കളിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലീഷ് പ്രതിരോധത്തെ കീറിമുറിച്ച് മെസിയുടെ വലംകാലിൽ നിന്നൊരു മാന്ത്രിക ക്രോസ്സ്. പറന്നിറങ്ങിയ ലൗട്ടാരോ മാർട്ടിനെസിന്റെ വെടിയുണ്ട കണക്കെയുള്ള ഹെഡർ ജോർദാൻ പിക്ഫോർഡിനെയും മറികടന്ന് ഇംഗ്ലീഷ് വല കുലുക്കിയപ്പോൾ ഇംഗ്ലണ്ടിന്റെ ലോകകപ്പ് മോഹങ്ങൾ കൂടിയാണ് തകർന്നടിഞ്ഞത്. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ഗ്രൗണ്ടിൽ മുട്ടുകുത്തി കണ്ണീരണിഞ്ഞ മെസിയെയാണ് ലോകം കണ്ടത്. 21 ലോകകപ്പ് ഗോളുകളിൽ പങ്കാളിയായി തന്റെ ഇതിഹാസ പദവി മെസി ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.
എന്നാൽ അതിനുശേഷമാണ് യഥാർത്ഥ നാടകം ആരംഭിച്ചത്. അർജന്റീനൻ ക്യാമ്പ് ആഹ്ലാദക്കണ്ണീരണിഞ്ഞപ്പോൾ, സോഷ്യൽ മീഡിയയിൽ വൻ വിവാദമാണ് പൊട്ടിത്തെറിച്ചത്. റഫറി അർജന്റീനയ്ക്ക് അനുകൂലമായി നിലപാട് എടുത്തുവെന്നാണ് ഇംഗ്ലീഷ് ആരാധകരുടെ ആരോപണം. എൻസോ ഫെർണാണ്ടസിന്റെ ഒരു ടാക്കിളും, നിർണായക ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ മെസി ഓഫ് സൈഡായിരുന്നു എന്നാരോപിച്ചും ഇന്റർനെറ്റിൽ വൻ പ്രതിഷേധം അലയടിക്കുകയാണ്. ഇത് ഒത്തുകളിയാണോ അതോ GOAT ന്റെ മാന്ത്രികതയാണോ എന്ന ചൂടേറിയ ചർച്ചയിലാണ് ഫുട്ബോൾ ലോകം.
വിവാദം അവിടെയും തീർന്നില്ല. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ വൻ കയ്യാങ്കളിയാണ് അരങ്ങേറിയത്. തോൽവിയുടെ നിരാശയിൽ ഇംഗ്ലീഷ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ങാം ഒരു അർജന്റീനൻ താരത്തെ മർദ്ദിച്ചതോടെ ഇരു ടീമിലെയും കളിക്കാർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഈ കയ്യാങ്കളി ശാന്തമാക്കിയത്. ഇനി വരാനിരിക്കുന്നത് ചരിത്രം കുറിക്കുന്ന ഫൈനൽ പോരാട്ടമാണ്.
തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ കരുത്തരായ സ്പെയിൻ ആണ് അർജന്റീനയുടെ എതിരാളികൾ. ഈ വിവാദങ്ങൾ അർജന്റീനയെ വേട്ടയാടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കയ്യാങ്കളിയുടെ പേരിൽ താരങ്ങൾക്ക് വിലക്ക് ലഭിക്കുമോ? അതോ സാക്ഷാൽ ലയണൽ മെസി തന്റെ കരിയറിലെ അവസാന അങ്കത്തിൽ ഒരിക്കൽ കൂടി വിശ്വകിരീടം മുത്തമിടുമോ?. ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്, വരാനിരിക്കുന്നത് ഒരു ഇതിഹാസ പോരാട്ടമാണ്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
സിജെപി യോഗത്തിന് ഹാള് നല്കിയാല് തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ