ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ തങ്ങളുടെ ദേശീയ ടീമിന്റെ പങ്കാളിത്തം സ്ഥിരീകരിക്കാൻ 2025-ൽ പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷായിൽ നിന്ന് “രേഖാമൂലമുള്ള ഗ്യാരണ്ടി” വേണമെന്ന് പിസിബി ചെയർമാൻ നജാം സേത്തി ആവശ്യപ്പെട്ടു.
2023ലെ ഏകദിന ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുകയാണ്. ഐസിസിയിൽ നിന്ന് കേൾക്കുന്ന റിപോർട്ടുകൾ പ്രകാരം പാകിസ്ഥാൻ- ഇന്ത്യ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആയിരിക്കും. അതുപോലെ പാകിസ്ഥാൻ ടൂർണമെന്റിൽ കളിക്കുന്ന മത്സരങ്ങൾക്ക് ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റേഡിയങ്ങൾ വേദിയാകും.
പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിലേക്ക് ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പിസിബി നിർദ്ദേശിച്ച ഹൈബ്രിഡ് മോഡൽ അനുസരിച്ച്, ഇന്ത്യ അതിന്റെ ഏഷ്യാ കപ്പ് മത്സരങ്ങൾ യുഎഇയിൽ കളിക്കും, അതേസമയം പാകിസ്ഥാൻ ബാക്കി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
എസിസി, ഐസിസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി തിങ്കളാഴ്ച സേഥി ദുബായിലേക്ക് പുറപ്പെടുമെന്ന് ഏജൻസി റിപ്പോർട്ട് പറയുന്നു. 2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കുമെന്ന് ബിസിസിഐയും ഐസിസിയും രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രമേ 2023 ലോകകപ്പ് ഇന്ത്യയിൽ കളിക്കൂ എന്ന പാക്കിസ്ഥാന്റെ നിലപാടിന് പിന്തുണ നേടാനാണ് യോഗങ്ങളിൽ പിസിബി മേധാവി ശ്രമിക്കുന്നത്.