‘മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിൽ, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തരമായി ഇടപെടാത്തതിനെ തുടർന്നാണ് സമരം ആരംഭിച്ചതെന്ന് സനൽകുമാർ പറഞ്ഞു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ളവ തെരുവിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം നിരാഹാരം നടത്തുന്നത്.
തന്റെ ആവശ്യങ്ങൾ വ്യക്തിപരമായ വിഷയങ്ങളല്ലെന്നും ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും സനൽകുമാർ വ്യക്തമാക്കി. തനിക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ നൂറ് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ വിഷയങ്ങൾ ഉന്നയിച്ചിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അന്വേഷണം ഉണ്ടായിട്ടില്ലെന്നാണ് സനൽകുമാറിന്റെ ആരോപണം. തന്റെ പേരിലുള്ള കേസിലും അന്വേഷണം നടക്കുന്നില്ലെന്നും ഗുരുതരമായ ആരോപണങ്ങളാണ് താൻ ഉന്നയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിന് സാമൂഹിക പ്രസക്തിയുണ്ടായിട്ടും പിന്തുണയുമായി ആരും മുന്നോട്ടുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ഒറ്റയ്ക്കാണ് സമരം നടത്തുന്നതെന്നും തനിക്കെതിരെ ഏത് തരത്തിലുള്ള ആക്രമണവും ഉണ്ടാകാമെന്നും സനൽകുമാർ പറഞ്ഞു. വലിയൊരു മാഫിയയ്‌ക്കെതിരെയാണ് പോരാടുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആളുകൾ സമരത്തിന് പിന്തുണ നൽകണമെന്നും മുന്നോട്ടുവരണമെന്നും സനൽകുമാർ അഭ്യർഥിച്ചു.
‘ഇഡിയോട് കോൺഗ്രസിന് എപ്പോഴും ഒരേ സമീപനം’; ടികെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് കെ മുരളീധരൻ
108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ