OTT പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ആർഎസ്എസ്; മുൻ വൈസ് ചാൻസലർമാരുൾപ്പെട്ട സംഘത്തിന് രൂപം നൽകി
ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ഒരുങ്ങി ആർഎസ്എസ്. ഉള്ളടക്കം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മുൻവൈസ് ചാൻസലർമാർ ഉൾപ്പെട്ട സംഘത്തിനാണ് രൂപം നൽകിയത്. ‘സാംസ്‌കാരിക അധഃപതനം’ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് എന്ന വാദമുയർത്തിയാണ് നടപടി.
തിയേറ്റർ സിനിമകൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഉള്ളതുപോലെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണ സംവിധാനമോ സെൻസർഷിപ്പോ വേണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം. ആർഎസ്എസിൻ്റെ ഈ അനൗദ്യോഗിക സമിതിയിൽ മുൻ വൈസ് ചാൻസലർമാർ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ, ആർഎസ്എസ് പ്രചാരകർ തുടങ്ങിവർ ഉൾപ്പെടുന്നു.
ഒടിടിയിലെ ഉള്ളടക്കങ്ങൾ മൂലം കുടുംബങ്ങൾക്കും യുവതലമുറയ്ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സമിതി പഠിക്കും. ഇവ തടയാൻ നിയമപരമായ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സമിതി തയ്യാറാക്കുന്ന നിർദ്ദേശങ്ങൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിക്കും. നിയമ വിദഗ്‌ധരുമായി കൂടുതൽ കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും സമിതി അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.
കുടുംബമൂല്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ആർ.എസ്.എസിൻ്റെ ‘കുടുംബ ബോധൻ’ വിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് വിവരം. ഒടിടി പ്ലാറ്റ്ഫോമുകളിലെ ചില ഉള്ളടക്കങ്ങൾ സമൂഹത്തിൽ ‘ധാർമ്മിക അധഃപതനത്തിന് കാരണമാകുന്നുവെന്ന് 2024 ഒക്ടോബറിലെ വിജയദശമി പ്രസംഗത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.
റിപ്പോർട്ടർ ടി.വി. ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു
‘പേപ്പറോ ടെലിപ്രോംറ്ററോ നോക്കാതെ വന്ദേമാതരം മുഴുവനും കാണാതെ ചൊല്ലിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കർണാടക ആഭ്യന്തര മന്ത്രി