Friday, 11 September 2026
‘Honest storytelling is a powerful means of change
05:30:06 PM IST
Kerala

‘മടിയിൽ കനം ഉള്ളതിനാലാണ് ഭയപ്പെടുന്നത്, പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല’; പി കെ ഫിറോസ്

ന്യൂസ് ഡെസ്ക് 9 September 2026, 7:03 pm
SHARE

അന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ലെന്ന് പി കെ ഫിറോസ് എംഎൽഎ. പിണറായിക്ക് ‘മടിയിൽ കനം’ ഉള്ളതിനാലാണ് ഭയപ്പെടുന്നതെന്നും ഫിറോസ് ആരോപിച്ചു. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ പിണറായി രാജിവെക്കണമെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ രംഗത്തെത്തി. സിപിഐഎം പരവതാനി വിരിച്ച് അതിലൂടെ വന്ന പാർട്ടിയല്ലെന്നും തന്നെ വേട്ടയാടാൻ തുടങ്ങിയിട്ട് കാലമേറെയായെന്നും പിണറായി പറഞ്ഞു. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ അതിനായി ഉയർന്നിട്ടില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ പഴിചാരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ ആരോപണം ഉന്നയിക്കാൻ കഴിയുന്ന ഒന്നും ഇഡിക്ക് ലഭിക്കുന്നില്ലെന്നും അവരെ നിയന്ത്രിക്കുന്നവർ പറയുന്നതാകാം അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയമായി നടക്കുന്ന നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും. വീണ വിജയന്റെ കമ്പനിക്കെതിരെ മതതീവ്രവാദ ബന്ധം വരെ ആരോപിച്ചെന്നും അദ്ദേഹം പറഞ്ഞു. പഠനശേഷം ഏറെക്കാലം ഒറാക്കിളിൽ ജോലി ചെയ്തിരുന്ന വീണ പിന്നീട് വിവാഹവുമായി ബന്ധപ്പെട്ടാണ് ആ ജോലി വിട്ടതെന്നും തുടർന്ന് വിവിധ വിദേശ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

വീണയുടെ കമ്പനി സിഎംആർഎല്ലിന് നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലം രേഖകൾ പ്രകാരമുള്ളതാണെന്നും അതിൽ രഹസ്യമൊന്നുമില്ലെന്നും പിണറായി പറഞ്ഞു. പ്രതിഫലത്തിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടപാട് നടന്ന സമയത്ത് മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നില്ലെന്നും പിന്നീട് മാത്രമാണ് വിവാഹം നടന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. അന്ന് ലഭിച്ച പണം റിയാസ് എങ്ങനെ കടത്തുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. സിപിഐഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

Read More
s
ന്യൂസ് ഡെസ്ക്
View all posts →