സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് മെയ് ഒമ്പത് വരെ നിശ്ചയിച്ചിരുന്ന സർവീസുകൾ റദ്ദാക്കി. സർവീസുകളുടെ നടത്തിപ്പ് സാധ്യമാകാത്ത സാഹചര്യത്തിലാണ് നടപടി.ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വൈകാതെ തന്നെ പണം തിരികെ നൽകുമെന്നും വിമാനം റദ്ദാക്കിയത് മൂലം യാത്രക്ക് തടസം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചു.
കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ ദിവസേന സർവീസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസ് പോലെ കൂടുതൽ സർവീസ് നടത്തുന്ന കമ്പനി കൂടിയാണിത്. 186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സർവീസുകളാണ് നടത്തിയിരുന്നത്. ഇതിലൂടെ ആയിരത്തിലധികം പേരാണ് വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്.
പ്രതിമാസം 240 ഷെഡ്യൂളോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഗോ ഫസ്റ്റിന് ഏറ്റവും കൂടുതല്‍ രാജ്യാന്തര സർവീസ് ഉള്ളത്. സർവീസുകളും നിലച്ചാല്‍ യൂസര്‍ ഫീസ്, ലാന്‍ഡിംഗ് ചാര്‍ജ്, കാര്‍ഗോ ചാര്‍ജ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ വിമാനത്താവളത്തിന് നഷ്ടമാകും. സർവീസ് മുടങ്ങിയാല്‍ യാത്രക്കാരില്‍ നിന്നു ലഭിച്ചേക്കാവുന്ന വ്യോമയാനേതര വരുമാനത്തിലും കുറവുണ്ടാകും.
ഗോ ഫസ്റ്റ്’ സമർപ്പിച്ച പാപ്പർ ഹരജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് എല്ലാ സർവീസുകളും റദ്ദാക്കിയത്. ജെറ്റ് എയർവേസിനു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ഗോ ഫസ്റ്റ്. 2020 ജനുവരി മുതലാണ് ഗോ ഫസ്റ്റ് എയർലൈൻസിന് പ്രശ്നങ്ങൾ ആരംഭിക്കുന്നത് . സിംഗപ്പൂർ കോടതി ഉത്തരവിട്ടെങ്കിലും പി ആൻഡ് ഡബ്ല്യു എന്ന വിമാന നിർമാണ കമ്പനി ഗോ ഫസ്റ്റിന് എൻജിനുകൾ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമായെന്ന് ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന അറിയിപ്പിൽ പറഞ്ഞു.
പി ആൻഡ് ഡബ്ല്യുവിന്റെ നിലപാട് കാരണം പകുതിയിലധികം വിമാനങ്ങളാണ് നിർത്തിവെക്കേണ്ടി വന്നത്. ഇതോടെ മതിയായ വിമാനങ്ങൾ ഇല്ലാത്തതിനാൽ സർവീസ് നടത്താനോ വരുമാനമുണ്ടാക്കാനോ സാധിക്കുന്നില്ല. എന്നാൽ പ്രശ്നം ഉടനടി പരിഹരിക്കാനും ജീവനക്കാരുടെ താത്പര്യം സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ടെന്ന് കൗശിക് ഖോന പറഞ്ഞു.