മണിപ്പൂരിൽ സിആർപിഎഫിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ നരൻസേനയിൽ വെച്ച് ആയുധങ്ങളുമായെത്തിയവർ സിആർപിഎഫിനെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കുക്കി വിഭാഗമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് മണിപ്പൂർ പോലീസ് അറിയിക്കുന്നത്.
പുലർച്ചെ 2.15ഓടെയാണ് ആയുധധാരികളുടെ സംഘമെത്തി സിആർപിഎഫിനെ ആക്രമിച്ചത്. ഇവർ അർധസൈനിക വിഭാഗത്തിന് നേരെ ബോംബെറിയുകയും ചെയ്തു. സിആർപിഎഫിന്റെ ഔട്ട്പോസ്റ്റിനുള്ളിൽ വെച്ചാണ് ബോംബ് പൊട്ടിയത്. സിആർപിഎഫ് 128 ബറ്റാലിയനിൽപ്പെട്ട അംഗങ്ങളെയാണ് മണിപ്പൂരിലെ ബിഷ്ണാപൂരിലുള്ള നരൻസേനയിൽ വിന്യസിച്ചിരുന്നത്.
കലാപബാധിത മേഖലയായ മണിപ്പൂരിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടായിരുന്നു. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് വെടിയുതിർക്കേണ്ടി വന്നിരുന്നു. നാലിടത്ത് നാല് വോട്ടുയന്ത്രങ്ങൾ അക്രമികൾ തകർക്കുകയും ചെയ്തു. ഒരു ബൂത്തിൽ അജ്ഞാതർ വോട്ടുയന്ത്രം അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ ചില ബൂത്തുകളിൽ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.