ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം. സിപിഐഎം സംഘടനാ റിപ്പോർട്ടിലാണ് വിമർശനം. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്നും വോട്ടുചോർച്ച ഗൗരവമായി കാണണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്.
അതിനിടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കൊല്ലത്ത് സിപിഎം പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺ ഹാളിൽ രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കോഓർഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
ജില്ലകളിൽ നിന്നുള്ള 486 പ്രതിനിധികളും സംസ്‌ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിന് മുൻപ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്‌ഥാന സമ്മേളനത്തിന് വേദിയായത്. മുപ്പതു വർഷത്തിനുശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ഏറെ നിർണായകമാണ്. തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിടുന്ന നയങ്ങളും ചിന്തകളും ഉണ്ടാകുന്ന സമ്മേളനം കൂടിയാണ്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവ കേരളത്തിനുള്ള പുതുവഴികൾ എന്ന വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.