എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കേന്ദ്ര സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്കുദാന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. ക്രമവിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കതിൽ പങ്കില്ലെന്ന കാര്യം നേരത്തെ എല്ലാവർക്കും അറിയുന്നതാണ്. എംജിയിലും മറ്റുള്ള സർവകലാശാലകളുടെ കാര്യത്തിലും അനധികൃതമായി ഇടപെട്ടിട്ടില്ല. ഒരു നുണ ആയിരം തവണ ആവർത്തിച്ചാൽ എങ്ങനെ സത്യമാകുമെന്നും ജലീൽ ചോദിച്ചു. സത്യത്തിൽ പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത് അതല്ലേയെന്നും മന്ത്രി.
ഗവർണറുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിനെ പറ്റി അറിയില്ല. ഗവർണർ തന്നെ റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പറയുന്നത്. കേട്ടുകേൾവിയായ ഒരു കാര്യത്തെക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാൽ തീർച്ചയായും പ്രതികരിക്കും. ഗവർണറുടെ പരിഗണനയിലുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല.
ചാൻസലറുടെ അനുമതി ഇല്ലാതെയുള്ള നിയമലംഘനമുണ്ടോ എന്നറിയില്ല. ദുഷ്പ്രചാരണം നടത്തുന്ന ആളുകളാണ് സൽപ്പേര് ഇല്ലാതാക്കുന്നതെന്നും സർവകലാശാലകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ട് പോകണമെന്നും വിദ്യാഭ്യാസമന്ത്രി പ്രതികരിച്ചു. കേസിനെ കുറിച്ച് ഭയമില്ലെന്നും മന്ത്രി പറഞ്ഞു.