മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടനാണ് സിജു വിൽസൻ. സിജു കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. നിരവധി പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയ ചിത്രത്തിൽ
വേലായുധ പണിക്കർ എന്ന കഥാപാത്രമായാണ് സിജു എത്തിയത്. കഥപാത്രമാകാൻ താൻ ചെയ്ത ശാരീരിക അധ്വാനത്തെക്കുറിച്ചും സിനിമക്ക് വേണ്ടിയുള്ള മറ്റ് ട്രെയിനിങ്ങുകളെക്കുറിച്ചും നടൻ തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് സിജു സംസാരിച്ചത്. ആറ് മാസം തന്റെ ജീവിതം കുതിര പുറത്തായിരുന്നു. സിനിമയ്ക്ക് വേണ്ടി വെയ്റ്റ് ട്രയിനിങ്, കുതിരയോട്ടം, കളരി പയറ്റ്, എല്ലാം പഠിച്ചു. വെയിറ്റ് ട്രെയിനിങ് പണ്ട് ജിമ്മിൽ പോയി കുറച്ചൊക്കെ ട്രൈ ചെയ്തിരുന്നു. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി വൃത്തിയായി അത് ചെയ്‌തെടുത്തു.
ആറ് മാസമായിട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഓരോ പ്രാക്ടീസാണ്. രാവിലെ ആറ് മണി മുതൽ ഒമ്പത് മണി വരെയുള്ള മൂന്ന് മണിക്കൂർ കളരി പ്രാക്ടീസ് ചെയ്യും, പത്ത് മണിയാകുമ്പോൾ ജിമ്മിൽ പോയി ഒരു മണി വരെ വെയിറ്റ് ട്രെയിൻ ചെയ്യും.
അത് കഴിഞ്ഞ് വീട്ടിൽ പോയി ഭക്ഷണം കഴിച്ച്, എണ്ണയും കുഴമ്പുമൊക്കെ തേച്ച് കുളിച്ച്, കുറച്ചുനേരം കിടന്നുറങ്ങി, വെെകുന്നേരം ഒരു നാല് മണിയാകുമ്പോൾ എഴുന്നേറ്റ് ഹോഴ്‌സ് റൈഡിങ്ങിന് പോകും, ഏഴ് മണിയാകുമ്പോൾ വീട്ടിൽ വരും. ഇതായിരുന്നു ആറു മാസത്തെ ഒരു റൊട്ടീൻ എന്നും സിജു പറഞ്ഞു. പിന്നെ ഒന്നിനുമുള്ള ആരോഗ്യം ഉണ്ടാകില്ല. ചിലപ്പൊൾ ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. ആ ദിവസങ്ങളിൽ ഒന്നും ഒരു സിനിമ പോലും കാണാൻ കഴിഞ്ഞിട്ടില്ല. ഇന്നും അത് ഓർക്കുമ്പോൾ പേടിയാകുമെന്നും അദ്ദേഹം പറഞ്ഞു