കുന്നംകുളത്തെ വാഹനാപകടം; അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ മദ്യലഹരിയിൽ, പൊലീസ് കേസെടുത്തു
തൃശൂർ കുന്നംകുളത്ത് അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് യാത്രികരെ തെറിപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്‌നയും മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് എമിൽ മരിച്ചത്. അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. മുനീർ ഏകദേശം 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
വിവാഹസത്കാരം കഴിഞ്ഞ് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കുട്ടിക്ക് മൂത്രശങ്ക തോന്നിയതിനെ തുടർന്ന് മുനീർ റോഡരികിൽ ബൈക്ക് നിർത്തുകയായിരുന്നു. ഇതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുനീർ സമീപത്തെ മതിലിന്റെ ഭാഗം തകർത്ത് അപ്പുറത്തെ പറമ്പിലേക്ക് തെറിച്ചുവീണു.
ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുനീറിനെ ആദ്യം കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത പറമ്പിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ മുനീറിനെ കണ്ടെത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!