ചാരിയറ്റ്: കൊച്ചിയുടെ രുചിയോർമ്മകളിൽ നിന്ന് കാലത്തിന്റെ യവനികയിലേക്ക്
കൊച്ചിയുടെ നഗരചരിത്രം വലിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും വ്യാപാരകേന്ദ്രങ്ങളുടെയും ചരിത്രം മാത്രമല്ല. തലമുറകളുടെ ഓർമ്മകളിൽ പതിഞ്ഞിരിക്കുന്ന ചെറിയ ഭക്ഷണശാലകളും ചായക്കടകളും ഹോട്ടലുകളും ആ ചരിത്രത്തിന്റെ അവിഭാജ്യ ഭാഗമാണ്. അത്തരത്തിൽ അരനൂറ്റാണ്ടോളം കൊച്ചിയുടെ രുചിയിലും ദൈനംദിന ജീവിതത്തിലും ഇടംപിടിച്ചിരുന്ന ഒരു പേരാണ് ചാരിയറ്റ് റെസ്റ്റോറന്റ്. 1976-ൽ ഫോർട്ട് കൊച്ചിക്കാരനായ ചാർളി ചേട്ടൻ എറണാകുളം നാരകത്തറ റോഡിലും കോൺവെന്റ് റോഡിലും പ്രവേശന കവാടങ്ങളുള്ള കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനം 2026 ഓഗസ്റ്റ് 30-ന് പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഒരു റെസ്റ്റോറന്റ് അടച്ചുപൂട്ടുന്നു എന്നതിലപ്പുറം, കൊച്ചിയുടെ ഭക്ഷണചരിത്രത്തിലെ ഒരു കാലഘട്ടം അവസാനിക്കുന്നു എന്നതാണ് ഇതിലെ സങ്കടം.
ചാരിയറ്റിന്റെ കഥ പറയുമ്പോൾ ചാർളി ചേട്ടന്റെ പാചകപാരമ്പര്യം കൂടി പറയേണ്ടിവരും. 1960-കളിൽ എറണാകുളത്തെ ബാനർജി റോഡിൽ ചൈനക്കാരനായ ഹങ് ജൂ ലീ നേരിട്ട് നടത്തിയിരുന്ന ചൈനീസ് റെസ്റ്റോറന്റ് ഏറെ പ്രശസ്തമായിരുന്നു. എച്ച്. ജെ. ലീ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിൽ നിന്നാണ് ചാർളി ചേട്ടൻ ചൈനീസ് പാചകം നേരിട്ട് പഠിച്ചത്. ഒരു ചൈനീസ് പാചകക്കാരന്റെ ശിഷ്യനായി ആ രുചിയുടെ സൂക്ഷ്മതകൾ മനസ്സിലാക്കിയ ചാർളി പിന്നീട് കൊച്ചിയുടെ സ്വന്തം ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ഹങ് ജൂ ലീയുടെ റെസ്റ്റോറന്റ് ആക്രമിക്കപ്പെട്ട് അടച്ചുപൂട്ടേണ്ടിവന്നു. യുദ്ധാനന്തരം അത് വീണ്ടും തുറന്നപ്പോൾ ‘മലയാ റെസ്റ്റോറന്റ്’ എന്ന പേര് സ്വീകരിച്ചത് അന്നത്തെ സാഹചര്യത്തിൽ താൻ താമസിക്കുന്ന രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പഴയ കൊച്ചിക്കാർ ഓർക്കുന്നു. ആ കാലഘട്ടത്തിൽ ചൈനീസ് പാചകത്തിന്റെ രുചി കൊച്ചിക്കാർക്കിടയിൽ പരിചിതമാകുമ്പോഴാണ് അതിന്റെ പാഠങ്ങൾ ഉൾക്കൊണ്ട ചാർളി ചേട്ടനും സ്വന്തം ഭക്ഷണശാലയുമായി രംഗത്തെത്തുന്നത്.
കൊച്ചിക്കാരുടെ നാവിലെ രുചിമുകുളങ്ങളെ ഉണർത്താൻ ചാർളിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ നഗരത്തിലെ മധ്യവർഗക്കാരുടെ ലഞ്ചിനും ഡിന്നറിനും ചൈനീസ് ഭക്ഷണത്തിനുമൊപ്പം ചാരിയറ്റിലെ ലഘുഭക്ഷണങ്ങൾക്കും സ്വന്തമായൊരു ആരാധകവൃന്ദമുണ്ടായി. നാരകത്തറ റോഡിലെ ചാരിയറ്റിന്റെ വരാന്ത പലപ്പോഴും ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ചൂടോടെ പുറത്തുവരുന്ന പഴംപൊരി, വെജ്റോൾ, ഉണ്ടംപൊരി, ഉഴുന്നുവട, മുളക് ബജി എന്നിവ വന്ന വേഗത്തിൽ തന്നെ തീർന്നുപോകും. തൈരുവടയും ലൈം ടീയും ചാരിയറ്റിന്റെ പ്രത്യേക രുചിയോർമ്മകളായി മാറി. മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരേക്കാൾ, തിരക്കിനിടയിൽ നിന്നുകൊണ്ട് ചായയും പലഹാരവും കഴിക്കുന്നവരെയും അവിടെ കാണാമായിരുന്നു. അതുകൊണ്ടുതന്നെ ചാരിയറ്റ് ഒരു റെസ്റ്റോറന്റ് എന്നതിലുപരി കൊച്ചിയുടെ ദൈനംദിന ജീവിതത്തിലെ ഒരു ചെറിയ സംഗമസ്ഥലമായിരുന്നു.
ഇന്ന് ആ ഓർമ്മകൾക്ക് മുന്നിൽ ഒരു അടയാളം വീഴുകയാണ്. 2026 ഓഗസ്റ്റ് 30-ന് ചാരിയറ്റ് പ്രവർത്തനം അവസാനിക്കും. കഴിഞ്ഞ ആഴ്ച ഉച്ചയ്ക്ക് ‘സ്റ്റാൻഡിങ്’ ഭക്ഷണത്തിനായി ചാരിയറ്റിലെത്തിയപ്പോഴാണ് ചാർളി ചേട്ടനെ കാണാൻ കഴിഞ്ഞത്. അപ്പോഴാണ് അദ്ദേഹം ഈ സങ്കടവാർത്ത അറിയിച്ചത്. “നന്നായി കഴിച്ചോ… മുപ്പതാം തീയതി വരെയേ ഉള്ളൂ.” വാക്കുകൾക്കിടയിലെ ചെറിയ ഇടർച്ചയിൽ അരനൂറ്റാണ്ടിന്റെ ഓർമ്മകളുടെ ഭാരമുണ്ടായിരുന്നു.
ചാർളി ചേട്ടൻ ഈ കെട്ടിടത്തിലെ വാടകക്കാരനാണ്. മുത്തൂറ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ദീർഘകാല സ്വത്തുതർക്കം നാല് വർഷം മുമ്പ് പരിഹരിക്കപ്പെട്ടതോടെയാണ് കെട്ടിടത്തിന്റെ ഭാവിയും തീരുമാനമായത്. കൊച്ചി നഗരത്തിന്റെ കണ്ണായ ഈ സ്ഥലവും കെട്ടിടവും പുതിയ ഉടമസ്ഥാവകാശത്തിലേക്ക് മാറിയതോടെ പഴയ കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം നിർമ്മിക്കാനുള്ള പദ്ധതിയാണ് മുന്നോട്ടുവന്നത്. ആവശ്യം വരുമ്പോൾ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ ചാർളി ചേട്ടൻ നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭയും ഇടപെട്ടു. വർഷങ്ങളോളം സ്വത്തുതർക്കത്തിൽ കിടന്നതിനാൽ കെട്ടിടത്തിൽ കാര്യമായ അറ്റകുറ്റപ്പണികളും നടന്നിരുന്നില്ല.
ചാരിയറ്റ് അടച്ചുപൂട്ടുന്നത് ചാർളി ചേട്ടനെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ അനിവാര്യമായ തീരുമാനമാണ്. എന്നാൽ സ്ഥിരം ഉപഭോക്താക്കളുടെ വിഷമം മറ്റൊന്നാണ്. ഇനി തൈരുവട കഴിക്കാൻ എവിടെ പോകും? പഴംപൊരിക്ക് മറ്റൊരു ഇടം കണ്ടെത്താനാകുമോ? മുളക് ബജിയും ഉഴുന്നുവടയും ലൈം ടീയും തേടി അവർ ഇനി ഏത് വഴിയിലേക്കാണ് പോകേണ്ടത്? ഒരു ഭക്ഷണശാല അടയുമ്പോൾ അതിന്റെ പകരം മറ്റൊന്ന് തുറക്കാമെന്ന് പറയാം. പക്ഷേ ഒരു നഗരത്തിന്റെ ഓർമ്മകൾക്ക് പകരക്കാരുണ്ടാകില്ല.
അരനൂറ്റാണ്ട് എന്നത് ഒരു സ്ഥാപനത്തിന്റെ പ്രായം മാത്രമല്ല. ഒരു തലമുറയുടെ യുവത്വം, മറ്റൊരു തലമുറയുടെ കുടുംബജീവിതം, സുഹൃത്തുക്കളുടെ കൂടിക്കാഴ്ചകൾ, ഉച്ചഭക്ഷണ ഇടവേളകൾ, വൈകുന്നേരത്തെ ചായകൾ, തിരക്കിനിടയിലെ പെട്ടെന്നുള്ള ഒരു പഴംപൊരി—ഇവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു നഗരസ്മൃതിയാണ്. ചാരിയറ്റ് ഇല്ലാതാകുമ്പോൾ ഒരു കെട്ടിടം മാത്രമല്ല മാറുന്നത്. കൊച്ചിയുടെ പഴയ നഗരജീവിതത്തിലെ ഒരു ചെറിയ അധ്യായം കൂടി അടയുകയാണ്.
കാലം പുതിയ കെട്ടിടങ്ങൾ ഉയർത്തും. പഴയ കെട്ടിടങ്ങൾ പൊളിക്കും. പുതിയ റെസ്റ്റോറന്റുകൾ വരും. പുതിയ രുചികൾ കൊച്ചിയുടെ നാവിനെ കീഴടക്കും. പക്ഷേ ചാരിയറ്റിന്റെ വരാന്തയിൽ നിന്നുയർന്നിരുന്ന ചൂടുള്ള പലഹാരത്തിന്റെ മണം, കൗണ്ടറിനരികിലെ തിരക്ക്, ഒരു ഗ്ലാസ് ലൈം ടീ, ഒരു പ്ലേറ്റ് തൈരുവട—ഇവയെല്ലാം അനുഭവിച്ചവരുടെ ഓർമ്മയിൽ മറ്റൊരു കാലത്തിന്റെ അടയാളമായി തുടരും.
ചാരിയറ്റിലെ മുഴുവൻ ജീവനക്കാർക്കും ചാർളി ചേട്ടനും കുടുംബാംഗങ്ങൾക്കും നന്മകൾ മാത്രം നേരുന്നു. ചാരിയറ്റ് കാലത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറഞ്ഞാലും, അരനൂറ്റാണ്ടോളം അവിടെ ഭക്ഷണം കഴിച്ചവരുടെ നാവിലെ രുചിമുകുളങ്ങൾക്ക് ആ പേര് അത്ര പെട്ടെന്ന് മറക്കാനാകില്ല. കൊച്ചിയുടെ രുചിചരിത്രത്തിൽ ചാരിയറ്റിന് അതിന്റേതായൊരു മേശ എന്നും ഉണ്ടാകും.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന