Friday, 11 September 2026
‘Honest storytelling is a powerful means of change
05:30:29 PM IST
Voices

ഒരു വീട്ടിനുള്ളിൽ ഏഴോളം പുരുഷന്മാർ; നടുവിൽ ഒറ്റയ്ക്ക് ഒരു സ്ത്രീ എംഎൽഎ — ഇത് രാഷ്ട്രീയമല്ല, അധികാരത്തിന്റെ അഹങ്കാരമാണ്

മിനി മോഹൻ 6 September 2026, 12:03 pm
SHARE

രമ്യ ഹരിദാസിനോട് സംസാരിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ഒരു രാഷ്ട്രീയ തർക്കം എങ്ങനെയാണ് വ്യക്തിപരമായ അധിക്ഷേപത്തിലേക്കും ഭീഷണിയിലേക്കും ഒടുവിൽ ഒരു വനിതാ ജനപ്രതിനിധിക്കെതിരായ ശാരീരിക ആക്രമണശ്രമത്തിലേക്കും വളരുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഇലക്ഷന് മുമ്പ് ഫണ്ടുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ നിന്നാണ് അസ്വാരസ്യങ്ങളുടെ തുടക്കം. അതിന്റെ ഭാഗമായി ചില വ്യക്തികളിൽ നിന്ന് രമ്യ ഒരു അകലം പാലിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വിശ്വനാഥൻ നായർ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സാഹചര്യത്തിലായിരുന്നു പിന്നീട് ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസുകാർ തന്നെ രണ്ടു പാനലുകളായി മത്സരിച്ചപ്പോൾ, ഏതെങ്കിലും ഒരു വിഭാഗത്തിനൊപ്പം നിൽക്കാൻ രമ്യ തയ്യാറായില്ല. രണ്ടു കൂട്ടരോടും ഒരേ നിലപാടാണ് അവർ സ്വീകരിച്ചത്.

ചിറയിൻകീഴ് വലിയകടയ്ക്ക് സമീപമുള്ള പുളിമൂട്ടിൽ നിൽക്കുമ്പോൾ ഒരു വിഭാഗം ഫോട്ടോ എടുക്കാനായി എത്തിയപ്പോഴും രമ്യ തന്റെ നിലപാട് വ്യക്തമായി പറഞ്ഞു: ഒറ്റ പാനലായി മത്സരിക്കുകയാണെങ്കിൽ പാർട്ടിയുടെ ഐക്യത്തിനുവേണ്ടി താൻ കൂടെയുണ്ടാകും; രണ്ടു പാനലുകളായി മത്സരിച്ച് പരസ്പരം പോരടിക്കുന്ന സാഹചര്യത്തിൽ ഒരു വിഭാഗത്തിനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയോ കൺവെൻഷനിൽ പങ്കെടുക്കുകയോ ചെയ്യുന്നത് പാർട്ടിക്ക് തന്നെ ദോഷകരമാകും. എന്നാൽ ആ നിലപാട് അംഗീകരിക്കാൻ ഇരുവിഭാഗവും തയ്യാറായില്ല.

ഇതിനിടയിലാണ് സജാദ് എന്നയാളെ രമ്യ കാണുന്നത്. രമ്യയെക്കുറിച്ച് നിരന്തരം മോശമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നയാളാണ് സജാദ് എന്നാണ് രമ്യ പറയുന്നത്. അതുകൊണ്ടുതന്നെ, “ചേട്ടാ, എന്തിനാണ് നിരന്തരം എന്നെക്കുറിച്ച് ഇത്ര മോശമായി എഴുതുന്നത്?” എന്ന് അവർ ചോദിച്ചു. സംസാരിക്കാമെന്ന് പറഞ്ഞ സജാദ്, തന്റെ വീട് ഏകദേശം 200 മീറ്റർ അകലെയാണെന്നും ഭാര്യയും രണ്ട് കുട്ടികളും അവിടെയുണ്ടെന്നും അവരെയും കാണാമെന്നും പറഞ്ഞ് രമ്യയെ വീട്ടിലേക്ക് ക്ഷണിച്ചു.

എന്നാൽ വീട്ടിലെത്തിയപ്പോഴാണ് സാഹചര്യം മാറിയത്. സംസാരിച്ചുകൊണ്ടിരിക്കെ സജിത്ത് എന്നയാൾ അവിടെയെത്തി. അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമാണെന്നാണ് രമ്യ പറയുന്നത്. RLV-യിലെ അധ്യാപകനാണെന്ന് പറയുന്ന അധീഷും മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. ആകെ ഏഴോ എട്ടോ പുരുഷന്മാർ അവിടെയുണ്ടായിരുന്നുവെന്നാണ് രമ്യയുടെ മൊഴി.

അവിടെനിന്ന് പുറത്തുപോകാൻ ശ്രമിച്ചപ്പോഴാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമായത്. സജിത്ത് തന്റെ കൈപിടിച്ച് തിരിക്കുകയും അധീഷ് വഴി തടയുകയും ചെയ്തുവെന്നും അതിനിടെ കൈയ്ക്ക് പരിക്കേറ്റുവെന്നും രമ്യ പറയുന്നു. സജിത്ത് തന്നെ ഭീഷണിപ്പെടുത്തിയതായും, “നീ വന്നതുപോലെ ഇവിടുന്ന് തിരിച്ചു പോകാൻ വിടില്ല” എന്ന രീതിയിൽ ഭീഷണി മുഴക്കിയതായും അവർ പറയുന്നു.

ഇത് ഒരു സാധാരണ രാഷ്ട്രീയ വാക്കേറ്റമായി കാണാൻ കഴിയില്ല.

ഒരു വീട്ടിനകത്ത്, പുറത്തേക്കുള്ള വഴി തേടുന്ന ഒരു വനിതാ ജനപ്രതിനിധിയുടെ മുന്നിൽ ഏഴോ എട്ടോ പുരുഷന്മാർ നിലയുറപ്പിക്കുകയും, അവരെ തടയുകയും, കൈപിടിച്ച് തിരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന ആരോപണം അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസം എത്ര കടുത്തതായാലും ഒരു സ്ത്രീയുടെ ശരീരത്തിനും സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും മേൽ കൈവയ്ക്കാനുള്ള അവകാശം ആർക്കും ഇല്ല.

അതിലും ഗൗരവമുള്ള മറ്റൊരു കാര്യമുണ്ട്. രാഷ്ട്രീയമായി ഒരു സ്ത്രീയെ നേരിടാൻ കഴിയാതെ വരുമ്പോൾ അവളുടെ ശരീരത്തെയും വ്യക്തിത്വത്തെയും വംശീയ പശ്ചാത്തലത്തെയും ലക്ഷ്യമിടുന്ന അധിക്ഷേപത്തിലേക്ക് ഇറങ്ങുന്നത് നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ എത്രത്തോളം അധഃപതനമാണ് കാണിക്കുന്നത്. രമ്യ ഹരിദാസിനെതിരെ വംശീയ അധിക്ഷേപങ്ങൾ ഉയർന്നുവെന്ന ആരോപണവും അതുകൊണ്ടുതന്നെ ഗൗരവത്തോടെ കാണണം.

രമ്യയുടെ രാഷ്ട്രീയ നിലപാടുകളോട് ആർക്കും വിയോജിക്കാം. അവർ സ്വീകരിക്കുന്ന തീരുമാനങ്ങളെ വിമർശിക്കാം. കോൺഗ്രസിനുള്ളിലെ അവരുടെ രാഷ്ട്രീയ ഇടപെടലുകളെ ചോദ്യം ചെയ്യാം. എന്നാൽ അതിനൊന്നും ഒരു സ്ത്രീയെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്താനോ ശാരീരികമായി തടയാനോ അധിക്ഷേപിക്കാനോ ഉള്ള ലൈസൻസ് നൽകുന്നില്ല.

ഇവിടെ ആവശ്യപ്പെടേണ്ടത് രാഷ്ട്രീയ ഒത്തുതീർപ്പല്ല. “ഇത് പാർട്ടിക്കുള്ളിലെ പ്രശ്നമാണ്”, “സംസാരിച്ച് തീർക്കാം”, “രണ്ടു വിഭാഗവും ചേർന്ന് പരിഹരിക്കണം” എന്നൊക്കെയുള്ള പതിവ് രാഷ്ട്രീയ ഭാഷയ്ക്ക് അപ്പുറത്തേക്ക് പോകേണ്ട സമയമാണിത്. ആരോപണങ്ങൾ സത്യമാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ, പ്രതികൾ ആരായാലും നിയമം അനുശാസിക്കുന്ന പരമാവധി ശക്തിയിൽ മാതൃകാപരമായ നടപടി ഉണ്ടാകണം. രാഷ്ട്രീയ ബന്ധങ്ങളും സ്ഥാനമാനങ്ങളും അതിന് തടസ്സമാകരുത്.

കാരണം ഇത് രമ്യ ഹരിദാസിന്റെ മാത്രം പ്രശ്നമല്ല. ഒരു വനിതാ ജനപ്രതിനിധി പോലും രാഷ്ട്രീയ സംഘത്തിന്റെ പുരുഷാധിപത്യത്തിന് മുന്നിൽ സുരക്ഷിതയല്ലെങ്കിൽ, സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്നതാണ് ചോദ്യം.

ഒരു സ്ത്രീ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുമ്പോൾ അവൾക്ക് നേരിടേണ്ടി വരുന്നത് വിമർശനം മാത്രമല്ല; അവളുടെ ശരീരത്തെക്കുറിച്ചുള്ള അധിക്ഷേപം, ജാതി-വംശീയ അധിക്ഷേപം, വ്യക്തിപരമായ അപവാദം, ഭീഷണി, സാമൂഹിക ഒറ്റപ്പെടുത്തൽ, ഒടുവിൽ ശാരീരിക ആക്രമണം വരെ ആണെങ്കിൽ, ജനാധിപത്യത്തിന്റെ പേരിൽ നമ്മൾ സംരക്ഷിക്കുന്നത് എന്താണ്?

രമ്യ, നിങ്ങൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു കാര്യം വ്യക്തമാണ്: ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയും വളഞ്ഞിട്ടും നിശ്ശബ്ദയാക്കാമെന്ന ധാരണയ്ക്ക് മുന്നിൽ തലകുനിക്കേണ്ട ആവശ്യം നിങ്ങൾക്കില്ല.

നിയമം അതിന്റെ വഴിക്ക് പോകട്ടെ. അന്വേഷണം സത്യസന്ധമായി നടക്കട്ടെ. കുറ്റക്കാരെന്ന് തെളിയുന്നവർ ശിക്ഷിക്കപ്പെടട്ടെ. ഒരു രാഷ്ട്രീയ ഒത്തുതീർപ്പിന്റെ പേരിലും ഈ സംഭവത്തെ മൂടിവയ്ക്കരുത്.

കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുക, പെണ്ണേ. നിങ്ങളെ നിശ്ശബ്ദയാക്കാൻ ശ്രമിക്കുന്ന ഓരോ കൈക്കും മറുപടി നിയമത്തിന്റെ ശക്തിയിലൂടെയും രാഷ്ട്രീയ ധൈര്യത്തിലൂടെയും നൽകുക.

Read More
s
മിനി മോഹൻ
View all posts →