Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:48 PM IST
Kerala

കരഞ്ഞു കാലുപിടിച്ചിട്ടും പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്നും പിന്മാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

ന്യൂസ് ഡെസ്ക് 25 August 2026, 12:00 pm
SHARE

ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രതിശ്രുതവരൻ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇരുപത്തിയഞ്ചുകാരിയായ അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നുവെന്നും എന്നാൽ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍ വിഷ്ണുവിന്‍റെ അമ്മയുടെ ഓഡിയോ സന്ദേശം പൊലീസിനു കൈമാറി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ മനോവേദനയിലാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അരൂര്‍ സ്വദേശിനി അനഘയും തൃശൂര്‍ സ്വദേശി വിഷ്ണുവും പരിചയപ്പെട്ടത്. ഇരുവീട്ടുകാരും പ്രണയം അംഗീകരിച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. നവംബറില്‍ വിവാഹം നടത്താനുളള ഒരുക്കങ്ങള്‍ക്കിടയിലാണ് വിഷ്ണുവിന്‍റെ കുടുംബം പിന്‍മാറിയത്. ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനഘ വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടും പ്രയോജനമുണ്ടായില്ല.

കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് രാത്രി മുറിയിൽ കയറിയ അനഘ വീട്ടുകാർ ഉറങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ തൂങ്ങിമരിക്കാനുളള കുരുക്കിട്ട ശേഷം അതിന്‍റെ വീഡിയോ അനഘ വിഷ്ണുവിന് അയച്ചു കൊടുത്തിരുന്നെന്നും വിഷ്ണു അത് വിഷ്ണുവിന്‍റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നെന്നുമാണ് ഇപ്പോള്‍ കുടുംബം സംശയിക്കുന്നത്.

ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തില്‍ വിഷ്ണുവിന്‍റെ അമ്മ നല്‍കിയ മറുപടിയാണ് കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ വിശ്വസിക്കുന്നു. വിഷ്ണുവിന്‍റെ അമ്മ അയച്ചു കൊടുത്ത ഓഡിയോ സന്ദേശം മരിക്കും മുമ്പ് അനഘ തന്‍റെ അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു.

അസ്വാഭാവിക മരണത്തിനു മാത്രമാണ് നിലവില്‍ അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ വിഷ്ണുവിനും അമ്മയ്ക്കും എതിരെ കേസെടുക്കുമെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഓഡിയോ സന്ദേശമടക്കം തെളിവുകളുളള സാഹചര്യത്തില്‍ വിഷ്ണുവിനും അമ്മയ്ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അനഘയുടെ കുടുംബം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →